ഇന്ത്യക്കു വേണ്ടി കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ വിദേശ രാജ്യങ്ങൾക്കു വേണ്ടി കളിക്കുമെന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന് ബിസിസിഐ. വിലക്കുള്ള കളിക്കാരന് ഒരു ടീമിനുവേണ്ടിയും ഒരു അസോസിയേഷനുവേണ്ടിയും കളിക്കാനാവില്ലെന്ന് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു. ശ്രീശാന്തിന്റെ വാദം പൊള്ളയാണ്. ബിസിസിഐ നിയമപരമായ രീതിയിലാണ് സംഭവത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിസിസിഐ ആക്ടിംഗ് സെക്രട്ടറി സി.കെ ഖന്നയും ശ്രീശാന്തിന്റെ വാദത്തെ തള്ളി. മാതൃസംഘടന വിലക്കിയ കളിക്കാരന് ഒരു രാജ്യത്തെ പ്രതിനിധീകരിച്ചും കളിക്കാനാവില്ല. ഇന്റർനാഷണൽ ക്രിക്കറ്റ് ആസോസിയേഷന്റെ (ഐസിസി) നിയമങ്ങൾ ഇത് വ്യക്തമായി പറയുന്നുണ്ടെന്നും ഖന്ന പറഞ്ഞു.