ശ്രീലങ്കന്‍ പ്രസിഡന്റിന് വധഭീഷണി: സ്‌മാര്‍ട്ട് ഫോണ്‍ കമ്ബനിയുടെ സഹായം തേടി


കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയെ വധിക്കാന്‍ ഗൂഢാലോചന നടന്നതായ വെളിപ്പെടുത്തലില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനി വാവേയുടെ സഹായം തേടി. ഗൂഢാലോചന പൊലീസിനെ അറിയിച്ചയാളുടെ മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ തിരിച്ചെടുക്കുകയാണ് ലക്ഷ്യം.
സ്മാര്‍ട്ട്‌ഫോണ്‍ കമ്ബനിയുടെ സഹായം തേടുന്നതിന് കോടതി ഇതിന് അനുമതി നല്‍കി. അഴിമതിവിരുദ്ധസേനാംഗമെന്ന് അവകാശപ്പെടുന്ന നമല്‍ കുമാര എന്നയാളാണ് ഗൂഢാലോചന സംബന്ധിച്ച വിവരം പൊലീസിനെ അറിയിച്ചത്. ഇയാളെ പൊലീസ് വിശദമായി ചോദ്യംചെയ്‌തെങ്കിലും കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. മുന്‍ പ്രതിരോധമന്ത്രി രാജപക്സയെ വധിക്കാനും പദ്ധതിയുണ്ടെന്നും നമല്‍ കുമാര വെളിപ്പെടുത്തിയിരുന്നു. നമല്‍ കുമാരയുടെ ഫോണില്‍ നിന്ന് നീക്കിയ വിവരങ്ങളില്‍ ചിലത് ശക്തമായ തെളിവുകളാകാന്‍ സാദ്ധ്യതയുണ്ട്. അത് തിരിച്ചെടുക്കാന്‍ ഫോണ്‍ നിര്‍മാതാക്കളായ വാവേയുടെ സാങ്കേതികസഹായം ആവശ്യമാണെന്നാണ് ക്രിമിനല്‍ അന്വേഷണവിഭാഗം (സി.ഐ.ഡി) ചൊവ്വാഴ്ച കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കോടതിയുടെ അനുമതിയില്ലാതെ ഇത്തരത്തില്‍ സഹായം ആവശ്യപ്പെടാന്‍ നിയമം അനുവദിക്കുന്നില്ല. അതിനിടെ, വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന രീതിയില്‍വന്ന ആരോപണം ഇരുരാജ്യങ്ങളും പിന്നീട് നിഷേധിച്ചു. അതേസമയം നിരപരാധിയായ തന്നെ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഗൂഢാലോചനയില്‍ പങ്കാളിത്തം ആരോപിച്ച്‌ ശ്രീലങ്കന്‍ പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാര്‍സലി തോമസ് കോടതിയില്‍ അറിയിച്ചു.




Sharing is Caring