ശുഹൈബ് വധം: യൂത്ത് കോണ്‍ഗ്രസിന്റെ നിരാഹാരസമരം അവസാനിപ്പിച്ചു; നേതാക്കളെ അറസ്റ്റ് ചെയ്ത് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു


തിരുവന്തപുരം:യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചു. സമരം നടത്തിവന്നിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവര്‍ സമരം അവസാനിപ്പിച്ചത്.


ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡീനും മഹേഷും എട്ടുദിവസമായി സമരത്തിലായിരുന്നു. രണ്ടുപേരുടെയും ആരോഗ്യനില മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെ സമരം യുഡിഎഫ് ഏറ്റെടുക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാന്‍ പ്രഖ്യാപിച്ചു. തുടര്‍ന്നാണ് നിരാഹാരം സമരം അവസാനിപ്പിക്കാന്‍ നേതാക്കള്‍ തീരുമാനിച്ചത്.


ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു.പോലീസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു.. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേക്കും കല്ലെറിഞ്ഞു. കണ്ണീര്‍വാതകം അടക്കമുള്ളവ പോലീസ് പ്രയോഗിക്കുകയും ചെയ്തിരുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷും നിരാഹാമിരിക്കുന്ന പന്തലിന് സമീപത്ത് സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമണം അഴിച്ചുവിട്ടത്.



Sharing is Caring