തിരുവനന്തപുരം∙ ഉപയോഗിക്കുന്ന വെള്ളം മാത്രമല്ല, കെട്ടിടത്തിന്റെ പ്രത്യേകത കൂടി പരിഗണിച്ചു ശുദ്ധജലത്തിന്റെ താരിഫ് കണക്കാക്കാൻ ജലഅതോറിറ്റി സർക്കാരിന്റെ അനുമതി തേടി. നിലവിൽ ഉപയോഗമനുസരിച്ചാണ് താരിഫ്.
എന്നാൽ, മിനിമം ഉപയോഗം 15,000 ലീറ്ററായി കണക്കാക്കി, അതിനു മുകളിലുള്ള ഉപയോഗത്തിനു മാത്രമേ പുതിയ നിരക്ക് ഏർപ്പെടുത്താവൂ എന്ന് അതോറിറ്റിയിലെ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ജീവനക്കാരുമായി ചർച്ച നടത്താതെയാണു ശുപാർശ സർക്കാരിനു കൈമാറിയത്. ഈടാക്കുന്ന തുക സംബന്ധിച്ചു തീരുമാനമായിട്ടില്ല.

നിലവിൽ ഗാർഹികം, ഗാർഹികേതരം, വ്യവസായം, സ്പെഷൽ (നിർമാണാവശ്യം) എന്നീ വിഭാഗങ്ങൾ മാത്രമാണുള്ളത്. ഇവയെ ഉപവിഭാഗങ്ങളായി തിരിച്ച് സ്ലാബ് നിശ്ചയിക്കാനാണു ശുപാർശ. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ശുദ്ധജല ചാർജിൽ വലിയ വർധനയുണ്ടാകും.













