ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 529 കേസുകള്‍


പത്തനംതിട്ട: ശബരിമല സംഘര്‍ഷത്തില്‍ ഇതുവരെ 3505 പേര്‍ അറസ്റ്റില്‍. 529 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ഇന്നലെ മാത്രം 160 പേരാണ് അറസ്റ്റിലായത്.


210 പേരുടെ ഫോട്ടോ ആല്‍ബം കൂടി പൊലീസ് തയ്യാറാക്കി. നേരത്തെ 420 പേരുടെ ഫോട്ടോ ആല്‍ബം പൊലീസ് പുറത്തുവിട്ടിരുന്നു.12 വാഹനങ്ങളാണ് ഇതുവരെ പിടിച്ചെടുത്തത്.


ഇന്ന് രാവിലെ പൊലീസ് ഉന്നതതല യോഗം ചേരുന്നുണ്ട്. എഡിജിപിയുടെ മേല്‍നോട്ടത്തിലാണ് യോഗം. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളും ശബരിമലയിലെ സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തും. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളിലെ നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നാണ് സൂചന. നാമജപ ഘോഷയാത്ര നടത്തിയവരെ നടപടികളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ നടപടി തുടരുകയാണ്.

ഏതാനും ദിവസം മുമ്പ് നടന്ന പൊലീസ് ഉന്നതതല യോഗത്തിന് ശേഷമാണ് സംസ്ഥാനത്താകെ അറസ്റ്റ് ആരംഭിച്ചത്. ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട മുഴുവന്‍ പേരെയും അറസ്റ്റുചെയ്യാനായിരുന്നു നിര്‍ദേശം. നിലയ്ക്കലിലും പമ്പയിലുമുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം ഇരുന്നൂറിലധികം പേര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ളവരുമുണ്ട്. സ്ത്രീകളെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസുകളില്‍ പെട്ടവരാണ് റിമാന്‍ഡിലുള്ളത്. കൊച്ചി റേഞ്ചിലാണ് ഏറ്റവും കൂടുതല്‍പേര്‍ അറസ്റ്റിലായത്.



Sharing is Caring