വേമ്ബനാട് കായലില്‍ ജലനിരപ്പ് ഉയരുന്നു: കുട്ടനാട് ഒറ്റപ്പെട്ടു, ചെങ്ങന്നൂരിലേക്ക് കൂടുതല്‍ സംഘം


മഴക്കെടുതിയില്‍ ആലപ്പുഴയില്‍ ദുരിതം വര്‍ധിക്കുന്നു. വെമ്ബനാട്ടുകായലില്‍ ജലനിരപ്പ് ഉയരുന്നതാണ് ആലപ്പുഴയുടെ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ പുറത്തെത്തിക്കുന്നതിന് വെല്ലുവിളിയാകുന്നത്. മഴയും വെള്ളപ്പൊക്കവും ശക്തമായതോടെ കുട്ടനാട് പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. എന്നാല്‍ ശനിയാഴ്ച ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരില്‍ ഭക്ഷണവും മരുന്നും എത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതേ സമയം ജോധ്പൂരില്‍ നിന്നെത്തിയ വ്യോമസേനയുടെ നേതൃത്വത്തില്‍ കൂടുതല്‍ രക്ഷാ പ്രവര്‍ത്തനം നടക്കും. ഇവിടേക്ക് കൂടുതല്‍ ബോട്ടുകളും ഹെലികോപ്റ്ററുകളും എത്തും. ഇതിന് പുറമേ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നത് ചെങ്ങന്നൂരിലാണ്. ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാവുന്നത്. സ്ത്രീകളും കുഞ്ഞുങ്ങളും രോഗ ബാധിതരുമുള്‍പ്പെടെ നിരവധി പേരാണ് ചെങ്ങന്നൂരില്‍ കുടുങ്ങിടക്കുന്നത്. പാണ്ടനാട്, ചെങ്ങന്നൂര്‍, ഇടനാട് എന്നീ പ്രദേശങ്ങളിലെ സ്ഥിതി അതീവ ഗുരുതമായി തുടരുകയാണ്. തിരുവന്‍വണ്ടൂര്‍, ചെറിയനാട് എന്നിവിടങ്ങളിലും വലിയ തോതില്‍ വെള്ളക്കെട്ടാണുള്ളത്. ഇതാണ് വാഹനവും ബോട്ടുകളും എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വെല്ലുവിളിയാവുന്നത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നാണ് ഈ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കുള്ള ഭക്ഷണവും വെള്ളവും എത്തിക്കുന്നത്.


ശനിയാഴ്ച രാവിലെ നാട്ടുകാര്‍ നേരിട്ട് ഇറങ്ങി രക്ഷാ പ്രവര്‍ത്തനത്തനം നടന്നുവരുന്നുണ്ടെങ്കിലും ഉള്‍പ്രദേശത്തേക്ക് കടന്നുചെല്ലാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയില്‍ നിന്നും ബോട്ടുകളും ഹെലികോപ്റ്ററുകളും എത്തിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. അതേ സമയം ചെങ്ങന്നൂരില്‍ അകപ്പെട്ട് കിടക്കുന്നവരെ പുറത്തെത്തിക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് എംഎല്‍എ വീണാ ജോര്‍ജ് ആരോപിച്ചിരുന്നു.




Sharing is Caring