വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കം


പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസർകോട്ട് തുടക്കമാവും.കുമ്പളയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗാപാല്‍ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അധികാരത്തിലേറ്റുകയാണ് യാത്രയുടെ ലക്ഷ്യം.ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങള്‍ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതുയുഗ യാത്ര.


വൈകുന്നേരം 4 മണിക്ക് കുമ്പളയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗാപാല്‍ യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് കാസർകോട്ട് ജാഥയ്ക്ക് സ്വീകരണം നല്‍കും. നാളെ രാവിലെ 10 മണിക്ക് ഉദുമ ടൗണിലും 11 മണിക്ക് കാഞ്ഞങ്ങാടും, 12 മണിക്ക് തൃക്കരിപ്പൂരിലും പുതുയുഗ യാത്രയുടെ സ്വീകരണ പൊതുസമ്മേളനങ്ങള്‍ നടക്കും.അതിനിടെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥക്ക് വയനാട്ടില്‍ സ്വീകരണം നല്‍കി. മാനന്തവാടി തളിപ്പുഴയിലായിരുന്നു ആദ്യ സ്വീകരണം.


തുടർന്ന് മാനന്തവാടി ടൗണില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ജാഥ ക്യാപ്റ്റൻ എം.വി ഗോവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. എല്‍ഡിഎഫ് ജില്ലാ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു. ജാഥ ഇന്നും ജില്ലയില്‍ തുടരും. കല്‍പ്പറ്റയിലെ സ്വീകരണ പരിപാടിക്ക് ശേഷം ജാഥ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മധ്യമേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. വൈകുന്നേരം മൂന്ന് മണിക്ക് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയാണ് ജാഥ നയിക്കുന്നത്. എം.വി ഗോവിന്ദൻ നയിക്കുന്ന വടക്കൻ മേഖല ജാഥ വയനാട്ടിലെ പര്യടനം പൂർത്തിയാക്കി ഉച്ചയോടെ കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.ബിനോയ് വിശ്വം നയിക്കുന്ന തെക്കൻ മേഖല ജാഥ ഇന്ന് തൃശൂർ ജില്ലയിലാണ് പര്യടനം നടത്തുന്നത്.



Sharing is Caring