വിപ്പ് ലംഘനം: ജോസ് വിഭാഗം എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ജോസഫ് വിഭാഗം

വിപ്പ് ലംഘനം നടത്തിയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗം സ്പീക്കറെ സമീപിക്കും. പാര്‍ട്ടി തലത്തില്‍ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. ജോസ് വിഭാഗത്തിനെതിരെ യുഡിഎഫ് നടപടിയുമുണ്ടായേക്കും.

ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയത്തിലും വിട്ടുനില്‍ക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം നേതാക്കളായ റോഷി അഗസ്റ്റിനും എന്‍ ജയരാജനും ചെയ്തത്. ഇത് വിപ്പ് ലംഘനമാണെന്ന് കാണിച്ച് സ്പീക്കറെ സമീപിക്കാനാണ് ജോസഫ് വിഭാഗം ആലോചിക്കുന്നത്. രണ്ട് പേരെയും അയോഗ്യരാക്കണമെന്ന് കാണിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കാനാണ് ആലോചിക്കുന്നത്. പാര്‍ട്ടി യോഗം ചേര്‍ന്നാകും തീരുമാനമെടുക്കുക.

അതേസമയം ജോസ് വിഭാഗം ഇപ്പോള്‍ തന്നെ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ അയോഗ്യതാ നോട്ടീസില്‍ സ്പീക്കര്‍ ഉടനെ ഒരു നടപടിയിലേക്ക് പോകില്ലെന്നാണ് ജോസ് വിഭാഗത്തിന്‍റെ പ്രതീക്ഷ. നിയമസഭയില്‍ അനുകൂല സമീപനം സ്വീകരിക്കണമെന്ന് യുഡിഎഫും ആവശ്യപ്പെട്ടിരുന്നു. ഇതും ലംഘിച്ചതിനാല്‍ മുന്നണിയില്‍ നിന്ന് ജോസ് വിഭാഗത്തെ ഔദ്യോഗികമായി പുറത്താക്കാന്‍ സാധ്യതയുണ്ടെന്നാണ് യുഡിഎഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വരുന്ന യുഡിഎഫ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അതേസമയം എല്‍ഡിഎഫുമായുള്ള ചര്‍ച്ചക്കുള്ള സാധ്യത വര്‍ധിച്ചെന്നാണ് ജോസ് വിഭാഗം നേതാക്കളുടെ വിലിയിരുത്തല്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *