വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ റിപ്പോർട്ട് തേടി കൊളീജിയം


വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ വീണ്ടും റിപ്പോർട്ട് തേടി കൊളീജിയം. കൊളീജിയം വിളിച്ചുവരുത്തി ശാസിച്ച് ഒരു മാസം തികയുന്നതിന് മുന്നെയാണ് ജഡ്ജിക്കെതിരെ വീണ്ടും റിപ്പോർട്ട് തേടിയത്. വിദ്വേഷ പ്രസംഗത്തിൽ ഇതുവരെ ഖേദം പ്രകടിപ്പിക്കാത്തതിനാലാണ് റിപ്പോർട്ട് തേടിയതെന്നാണ് സൂചന. പരാമർശത്തിൽ അന്വേഷണം പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരിൽ ശേഖർ കുമാർ യാദവിനെ സുപ്രീംകോടതി കൊളീജിയം ശാസിച്ചിരുന്നു.


പരാമര്‍ശം ജുഡീഷ്യറിക്ക് കളങ്കമുണ്ടാക്കിയെന്നും പൊതു പ്രസ്താവനകളില്‍ ജുഡീഷ്യറിയുടെ അന്തസും മര്യാദയും പാലിക്കണമെന്നും പദവി അറിഞ്ഞ് സംസാരിക്കണമെന്നും കൊളീജിയം വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ പ്രസംഗം വളച്ചൊടിച്ചെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളിയിരുന്നു.ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. പരിപാടിയില്‍ ഉടനീളം ഏക സിവില്‍ കോഡിനെക്കുറിച്ചായിരുന്നു ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പരാമര്‍ശം.


രാജ്യത്ത് ഭൂരിപക്ഷത്തിന്റെ അഥവാ ഹിന്ദുക്കളുടെ താത്പര്യ പ്രകാരം മാത്രമേ കാര്യങ്ങള്‍ നടപ്പിലാക്കുകയുള്ളൂ എന്ന് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു. ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമാണ്. സാമൂഹിക ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഏക സിവില്‍ കോഡ് ഉറപ്പു നല്‍കുന്നു. ഏക സിവില്‍ കോഡ് നടപ്പിലാകുന്നതോടെ വിവിധ മതങ്ങളിലും സമൂഹത്തിലും നിലനില്‍ക്കുന്ന അസമത്വം ഇല്ലാതാകുമെന്നും ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞിരുന്നു.



Sharing is Caring