വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തിയത് 6,20,462 പേര്‍


ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയശേഷം സംസ്ഥാനത്തേക്ക് ഇതുവരെ 6,20,462 ആളുകള്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുനിന്നും വന്നത് 2,35,231 പേരാണ്. വന്നവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരെയും രോഗസാധ്യതയുള്ളവരെയും കൃത്യമായി ചികിത്സിച്ചിട്ടുണ്ട്. പുറത്തുനിന്നു വന്ന 3225 പേരാണ് കൊവിഡ് പരിശോധനയില്‍ പോസിറ്റീവായത്. അതില്‍ 1939 പേര്‍ വിദേശത്തുനിന്നു വന്നവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.


56 രാജ്യങ്ങളില്‍നിന്നായി 1351 വിമാനങ്ങളാണ് വന്നത്. സൗദി അറേബ്യയില്‍നിന്ന് വിമാനങ്ങള്‍ കുറവാണ് എന്ന പരാതി വന്നിരുന്നു. അവിടെനിന്ന് 34,626 പേരാണ് ഇതുവരെ വന്നത്. രജിസ്റ്റര്‍ ചെയ്ത ആളുകള്‍ ഇനിയും വരാനുണ്ട്. എന്നാല്‍, ഇപ്പോള്‍ വരുന്ന വിമാനങ്ങളില്‍ സീറ്റ് മിക്കതും ഒഴിവാണെന്നും കൂടുതല്‍ ആളുകള്‍ വരാന്‍ താല്‍പര്യപ്പെടുന്നില്ല എന്നുമാണ് റിയാദിലെ എംബസി അധികൃതര്‍ അറിയിച്ചത്. ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റുകള്‍ക്കു വേണ്ടിയുള്ള അപേക്ഷകളും കുറഞ്ഞിട്ടുണ്ട്. നിലവില്‍ 46 വിമാനങ്ങള്‍ സൗദിയില്‍നിന്ന് ചാര്‍ട്ടര്‍ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




Sharing is Caring