വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ്; ശ്രേയസ്സും പ്രഭ്സിമ്രാനും കസറി, മുംബൈ ഇന്ത്യൻസിനെ തകർത്തു, ഒന്നാമത്


ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബ് കിംങ്സ് ഇലവന് തകർപ്പൻ ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് പഞ്ചാബിന്റെ വിജയം. ഇതോടെ പഞ്ചാബ് കിങ്സ് ഐപിഎൽ 19–ാം സീസണിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. സീസണിൽ ഇതുവരെ ഒരു മത്സരം പോലുംതോൽക്കാത്ത ടീമെന്ന ഖ്യാതിയും ശ്രേയസ്സ് അയ്യരും സംഘവും നിലനിർത്തി.


മുംബൈ ഉയർത്തിയ 196 റൺസെന്ന വിജയലക്ഷ്യം 16.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് മറികടന്നത്. അർധസെഞ്ചറി നേടിയ ഓപ്പണർ പ്രഭ്സിമ്രാൻ സിങ്, ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് പഞ്ചാബിന് കരുത്തായത്. പ്രഭ്സിമ്രാൻ സിങ് 39 പന്തിൽ 80 റൺസ് നേടി പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ 35 പന്തിൽ 66 റൺസെടുത്തു. ഈ ഐപിഎൽ സീസണിൽ ശ്രേയസ്സിന്റെ തുടർച്ചയായ മൂന്നാം അർധസെഞ്ചറിയാണിത്.


ആദ്യം ബാറ്റു ചെയ്ത മുംബൈ ആറു വിക്കറ്റ് നഷ്ടത്തിലാണ് 195 റൺസെടുത്തത്. പരിക്കുമൂലം രോഹിത് ശർമ്മ കളിച്ചില്ല. പകരമെത്തിയ ക്വിന്റൻ ഡികോക്കിന്റെ സെഞ്ചറിയും നമൻ ധിറിന്റെ അർധസെഞ്ചറിയുമാണ് മുംബൈയെ മികച്ച സ്കോറിലെത്തിച്ചത്. ഡി കോക്ക് 60 പന്തിൽ 112 റൺസെടുത്തു. മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകൾക്കായി സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരം എന്ന റെക്കോർഡും സ്വന്തമാക്കി. അഞ്ച് മത്സരങ്ങളിൽ നിന്ന് വെറും ഒരു വിജയം മാത്രമാണ് മുംബൈ ഇന്ത്യൻസിന് നേടാനായിട്ടുള്ളത്.



Sharing is Caring