കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വിഎസ് ശിവകുമാറിന് വീണ്ടും കുരുക്കെറിഞ്ഞ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിൽ ശിവകുമാറിന് ഇഡി നോട്ടീസ് അയച്ചു.
ഇത് നാലാം തവണയാണ് വിഎസ് ശിവകുമാറിന് ഇഡി നോട്ടീസ് നൽകുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്.ഏറെ നാളായി വിഎസ് ശിവകുമാറിനെതിരെ ഇഡി അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസും അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഏപ്രിൽ മുതൽ ഇഡി സംഘം വിഎസ് ശിവകുമാറിന് നോട്ടീസ് നൽകിയിരുന്നു.

തിരുവനന്തപുരത്തെ ചില ആശുപത്രി ഇടപാടുകളടക്കം ഇഡി അന്വേഷണ പരിധിയിലുണ്ട്.മുൻപ് നോട്ടീസ് നൽകിയ ഘട്ടത്തിൽ ശിവകുമാർ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. എന്നാൽ അന്ന് അന്വേഷണ സംഘം തന്നെ തീയ്യതി മാറ്റിയതാണെന്നാണ് അദ്ദേഹം പറഞ്ഞത്.
തനിക്കെതിരെ എൻഫോഴ്സ്മെന്റിന് കിട്ടിയ ഊമക്കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്നും രാഷ്ട്രീയപ്രേരിതമാണ് ഇതെന്നുമായിരുന്നു വിഎസ് ശിവകുമാറിന്റെ പ്രതികരണം.













