വന്‍ സന്നാഹവുമായി തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തിയില്‍


വന്‍ സന്നാഹങ്ങളുമായി തുര്‍ക്കി സൈന്യം സിറിയന്‍ അതിര്‍ത്തിയില്‍. 18 വാഹനങ്ങളുടെ അകമ്പടിയോടെയാണ് സൈന്യം അതിര്‍ത്തിയില്‍ എത്തിയിരിക്കുന്നത്. റൈഹാനിയ്യ മേഖലയിലാണ് ഇപ്പോള്‍ സൈന്യമുള്ളതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.


അസ്താന കരാര്‍ പ്രകാരമാണ് സൈനികര്‍ എത്തിയത്. സിറിയന്‍ പ്രതിപക്ഷത്തിന്റെ കയ്യിലുള്ള ഇദ്‌ലിബ് പ്രവിശ്യയില്‍ തുര്‍ക്കി സൈന്യത്തെ വിന്യസിക്കണമെന്നാണ് കരാറിലെ ആവശ്യം. പ്രതിപക്ഷത്തിന്റെയും ആക്ടിവിസ്റ്റുകളുടെയും ആവശ്യം മാനിച്ചായിരുന്നു കരാറിലെ ഈ നിര്‍ദേശം.


കസാഖിസ്ഥാനിലെ അസ്താനയില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ റഷ്യ, തുര്‍ക്കി, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ‘തീവ്രത കുറയ്ക്കല്‍ മേഖല’ കരാറില്‍ ഒപ്പുവച്ചത്. ആറു മാസത്തേക്കായിരിക്കും ഇത്.

കിഴക്കന്‍ ഗൂത്ത, ഇദ്‌ലിബ് പ്രവിശ്യ, ഹുംസ്, ലതാകിയ, അലെപ്പോ, ഹമ എന്നീ പ്രദേശങ്ങളാണ് ‘തീവ്രത കുറയ്ക്കല്‍ മേഖല’യില്‍ വരുന്നത്. ആറു മാസക്കാലാവധി ഭാവിയില്‍ ഉയര്‍ത്താനിടയുണ്ട്.

ബഷാര്‍ അല്‍ അസദ് ഭരിക്കുന്ന സിറിയയില്‍ സര്‍ക്കാര്‍ സൈന്യവും പ്രതിപക്ഷവും തമ്മില്‍ രൂക്ഷമായ ആക്രമാണ് നടക്കുന്നത്. ഇതിന്റെ തീവ്രത കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കരാര്‍ കൊണ്ടുവന്നത്. പടിപടിയായി ഇരുകൂട്ടരും തമ്മിലുള്ള ശത്രുത കുറച്ചുകൊണ്ടുവരികയാണ് ലക്ഷ്യം. ‘തീവ്രത കുറയ്ക്കല്‍ മേഖല’ അധികവും പ്രതിപക്ഷത്തിന്റെ കൈയ്യിലുള്ളവയാണ്.

2011 മാര്‍ച്ചില്‍ തുടങ്ങിയ സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ആയിരങ്ങളാണ് മരിച്ചുവീണത്. കോടിക്കണക്കിന് ജനങ്ങള്‍ രാജ്യം വിട്ടുപോവുകയോ അഭയാര്‍ഥികളാവുകയോ ചെയ്തു. രണ്ടാം ലോക മഹായുദ്ധ ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയായാണ് ഇതു കണക്കാക്കിയത്.



Sharing is Caring