വടക്കാഞ്ചേരി കോഴ വിവാദം ശുദ്ധ അസംബന്ധമായ ആരോപണമെന്ന് വി അബ്ദുല്‍ ഖാദര്‍


വടക്കാഞ്ചേരി കോഴ വിവാദം ശുദ്ധ അസംബന്ധമായ ആരോപണമെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍. വിഷയം വാര്‍ത്തകളെ വഴി തിരിച്ചുവിടാനുള്ള അഭ്യാസമെന്നും ഏതെങ്കിലും ഒരാളെ ചാക്കിട്ട് പിടിക്കാനുള്ള ഒരു അഭ്യാസവും സിപിഐഎം നടത്തിയിട്ടില്ലന്നും അദ്ദേഹം വ്യക്തമാക്കി.തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന് നഷ്ടമായി എന്നത് യാഥാര്‍ഥ്യമാണ്.


ജില്ലയിലെ നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം എല്‍ഡിഎഫിനുണ്ട്. വടക്കാഞ്ചേരിയില്‍ തുല്യനിലയില്‍ വന്നെങ്കിലും ഒരാളെപ്പോലും ചാക്കിട്ട് പിടിക്കണമെന്ന സമീപനം പാര്‍ട്ടിക്കുണ്ടായിരുന്നില്ല. ബിജെപി, എസ്ഡിപിഐ തുടങ്ങിയ വര്‍ഗീയ സംഘടനകളുടെ വോട്ട് നേടി സ്ഥാനം ലഭിച്ചാല്‍ ഉടന്‍ രാജിവെക്കണം എന്നതായിരുന്നു സിപിഐഎം സമീപനം – അദ്ദേഹം പറഞ്ഞു.


ബിജെപിയുമായി സന്ധി ചെയ്ത് കുതിരക്കച്ചവടം നടത്തി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ നടത്തിയ കൂട്ടുകെട്ട് ഇലക്ഷന് മാത്രമല്ല മുന്‍പും ഉണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇതുകൂടി നടന്നിട്ടാണ് മറ്റത്തൂരില്‍ 10 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചത്. പാറളത്ത് ബിജെപിയും യുഡിഎഫ് സമാസമമായി. എന്നാല്‍, കോണ്‍ഗ്രസ് സംഘം വോട്ട് അസാദുവാക്കിയാണ് ബിജെപിയെ ജയിപ്പിച്ചത്. വല്ലച്ചിറയിലും അവിണ്ണിശ്ശേരിയിലും ടോസില്‍ ഭരണം ലഭിച്ചു ഇതാണ് യാഥാര്‍ഥ്യം.

തിരുവില്വാമലയില്‍ കോണ്‍ഗ്രസ് ബിജെപിക്ക് അനുകൂലമായി നിന്നത് കൊണ്ടാണ് ബിജെപിക്ക് ഭരണം ലഭിച്ചത്. പ്രചരിപ്പിക്കപ്പെട്ട ഓഡിയോ മുസ്ലിം ലീഗ് സ്വതന്ത്രനും കോണ്‍ഗ്രസ് നേതാവും തമ്മിലുള്ളതാണ്. കോണ്‍ഗ്രസിന് ജില്ലയില്‍ മുഖം രക്ഷിക്കാന്‍ വാര്‍ത്ത വഴി തിരിച്ചു വിടണം. ജില്ലയില്‍ ഒരു സ്ഥലത്തും ഒരു സ്ഥാനം നേടാനും എല്‍ഡിഎഫ് നിലപാടുകളില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു.തൃശൂര്‍ വടക്കാഞ്ചേരിയില്‍ കൂറുമാറ്റത്തിന് സിപിഐഎം അമ്പത് ലക്ഷം രൂപ കോഴ വാഗ്ദാനം ചെയ്‌തെന്നാണ് മുസ്ലിം ലീഗ് സ്വതന്ത്രന്റെ വെളിപ്പെടുത്തല്‍.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൂറുമാറി വോട്ട് ചെയ്യാന്‍ കോഴ വാഗ്ദാനം ലഭിച്ചെന്ന് ലീഗ് സ്വതന്ത്രന്‍ ഇ യു ജാഫര്‍ പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നു. അമ്പത് ലക്ഷം വാങ്ങി ലൈഫ് സെറ്റില്‍ ചെയ്യാനാണ് തന്റെ തീരുമാനമെന്ന് ഇ യു ജാഫര്‍, വരവൂര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ എ മുസ്തഫയോട് പറയുന്നതാണ് ഫോണ്‍സംഭാഷണം.



Sharing is Caring