ലൈറ്റ് മെട്രോ: ബഹുജന പ്രക്ഷോഭത്തിനൊരുങ്ങി യു.ഡി.എഫ്


കോഴിക്കോട്: ലൈറ്റ്മെട്രോ പദ്ധതിയില്‍ നിന്നും ഡി.എം.ആര്‍.സി പിന്‍വാങ്ങിയ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോടും, തിരുവനന്തപുരത്തും സമരത്തിന് നേതൃത്വം നല്‍കാനാണ് ഇന്ന് കോഴിക്കോട് നടന്ന യു.ഡി.എഫ് യോഗത്തിന്റെ ധാരണ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ മന്ത്രിയും ലീഗ് നേതാവുമായ എം.കെ മുനീര്‍ എന്നിവരുടെ അധ്യക്ഷതയിലായിരുന്നു യോഗം.


സമരത്തിന്റെ ആദ്യ ഘട്ടമെന്ന നിലയ്ക്ക് ചൊവ്വാഴ്ച ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച്‌ കോഴിക്കോട് ബഹുജന കണ്‍വെന്‍ഷന്‍ നടത്തും. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് സമരത്തില്‍ ഏറെ പ്രതിസന്ധിയിലായ സര്‍ക്കാര്‍ വികസന രാഷ്ട്രീയം മുന്‍ നിര്‍ത്തി യു.ഡി.എഫ് നടത്തുന്ന മറ്റൊരു സമരത്തെ കൂടിയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്.


സര്‍ക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് പദ്ധതിയില്‍ നിന്നും പിന്മാറുന്നതെന്ന് കഴിഞ്ഞ ദിവസം ഡി.എം.ആര്‍.സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. മാത്രമല്ല തന്നെ കാണാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ലയെന്ന തരത്തിലുള്ള പ്രതികരണവും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം മുന്‍ നിര്‍ത്തിയാണ് യു.ഡി.എഫ് സമരത്തിനൊരുങ്ങുന്നത്.

ഡി.എം.ആര്‍.സിയില്ലെങ്കിലും പദ്ധതി നടക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കാനാണെന്നാണ് യു.ഡി.എഫ് ആരോപണം. ലൈറ്റ് മോട്രോ പദ്ധതി സ്വകാര്യ മേഖലയെ ഏല്‍പിച്ചാല്‍ അതിനെ എതിര്‍ക്കുമെന്നും യു.ഡി.എഫ് സൂചന നല്‍കുന്നുണ്ട്. കോഴിക്കോടിന് പുറമെ തിരുവനന്തപുരത്തും സമാന സമരങ്ങള്‍ക്ക് തുടക്കം കുറിക്കും. എം.കെ രാഘവന്‍, എം.ഐ ഷാനവാസ് തുടങ്ങിയ എം.പിമാരും കോഴിക്കോട് യോഗത്തില്‍ പങ്കെടുത്തു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് കൂടെ അടുത്ത സാഹചര്യത്തില്‍ വിഷയം ജനങ്ങള്‍ക്കിടയില്‍ സജീവമായി നിര്‍ത്താന്‍ കഴിയുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്. ഇതേ സമയം പദ്ധതി കരുതലോടെ മാത്രമായിരിക്കുമെന്നും വന്‍കിട പദ്ധതികള്‍ തുടങ്ങി ഇനിയും നഷ്ടം സഹിക്കാന്‍ വയ്യെന്നും ധനമന്ത്രി തോമസ് ഐസക്ക് ഡല്‍ഹിയില്‍ അറിയിച്ചു.



Sharing is Caring