ലാവലിന്‍ കേസ് : സി.ബി.ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകും


ലാവലിന്‍ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് വൈകും. അപ്പീല്‍ നല്‍കേണ്ടതിന്റെ കാലാവധി ഈമാസം 21ന് അവസാനിക്കും. ഈ സാഹചര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് കാരണം കാണിച്ച് മാപ്പപേക്ഷ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി വിധി വന്ന് 90 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കണമെന്നാണ് ചട്ടം.


മുഖ്യമന്ത്രി പിണറായി വിജയനുള്‍പെടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയാണ് സി.ബി.ഐ അപ്പീല്‍ നല്‍കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരേ സി.ബി.ഐ അപ്പീല്‍ പോകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ തന്റെ പടയൊരുക്കം യാത്രയ്ക്കിടെ സി.ബി.ഐ നിലപാടിനെ വിമര്‍ശിച്ചിരുന്നു. കേസില്‍ സി.ബി.ഐക്ക് അപ്പീല്‍ പോകാമെന്ന് ഹൈക്കോടതിയില്‍ സി.ബി.ഐക്ക് വേണ്ടി ഹാജരായ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജന്‍ സി.ബി.ഐ ഡയറക്ടറേറ്റിന് കത്ത് നല്‍കുകയും ചെയ്തിരുന്നു.


പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനു നല്‍കിയതില്‍ 374 കോടിയുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐ. യുടെ കേസ്. 2013ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരേ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കിയിരുന്നു.



Sharing is Caring