രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ഡല്‍ഹി ഹൈകോടതിയെ സമീപിച്ച്‌ സുബ്രഹ്മണ്യൻ സ്വാമി


പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം എന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഡല്‍ഹി ഹൈകോടതിയെ സമീപിച്ചു.രാഹുലിന്‍റെ പൗത്വം റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നല്‍കണമെന്നാണ് അദ്ദേഹത്തിന്‍റെ ആവശ്യം.


ബ്രിട്ടനില്‍ ഒരു സ്ഥാപനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കമ്ബനികാര്യ മന്ത്രാലയത്തിന് നല്‍കിയ അപേക്ഷയില്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ ഗാന്ധി രേഖപ്പെടുത്തിയെന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.


2003ല്‍ യു.കെയില്‍ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍റെ സെക്രട്ടറിയും ഡയറക്ടർമാരില്‍ ഒരാളുമായി രാഹുലിന്‍റെ പേരാണ് നല്‍കിയിരിക്കുന്നത്. അതില്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് രാഹുല്‍ ഗാന്ധി രേഖപെടുത്തിയിട്ടുള്ളത്. 2009ല്‍ കമ്ബനി പിരിച്ചുവിടാൻ നല്‍കിയ അപേക്ഷയിലും രാഹുല്‍ ബ്രിട്ടീഷ് പൗരനാണെന്നാണ് പറയുന്നത്.

ഇത് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം ഒമ്ബതിന്‍റെയും 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്‍റെയും ലംഘനമാണെന്ന് സ്വാമി ആരോപിച്ചു. സംഭവത്തില്‍ 2019 ഏപ്രില്‍ 29ന് ആഭ്യന്തര മന്ത്രാലയം വ്യക്തത തേടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിരുന്നു.

അഞ്ചു വർഷം കഴിഞ്ഞിട്ടും ഇതിനു മറുപടി ലഭിച്ചില്ലെന്നും സ്വാമി കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നു. അഭിഭാഷകൻ സത്യ സഭർവാള്‍ വഴി സമർപ്പിച്ച ഹരജി അടുത്തയാഴ്ച കോടതി പരിഗണിച്ചേക്കും.



Sharing is Caring