ന്യൂഡൽഹി: രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.. ഡൽഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുൾപ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ചെറിയ രീതിയിൽ കുറഞ്ഞുവരുന്നതായാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
‘ചില സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ ഏകനിരക്കിലേക്കെത്തുന്നതിന്റെയോ, കുറയുന്നതിന്റെയോ ലക്ഷണങ്ങൾ കാണിക്കുണ്ട്.’ലവ് അഗർവാൾ പറഞ്ഞു. ചത്തീസ്ഗഢിൽ ഏപ്രിൽ 29ന് 15,583 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുളളത്. മെയ് രണ്ടിന് റിപ്പോർട്ട് ചെയ്തത് 14,087 കേസുകളാണ്. സമാനമായ സാഹചര്യമാണ് ഡൽഹി, ദാമൻ ദിയു, ഗുജറാത്ത്, ജാർഖണ്ഡ്, ലഡാക്ക്, ലക്ഷദ്വീപ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് , തെലങ്കാന, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലുമുളളത്. ഇത് ചൂണ്ടിക്കാട്ടിയാണ് ചില സംസ്ഥാനങ്ങളിൽ കേസുകൾ അതേപടി മുന്നോട്ടുപോകുന്നതിന്റെ സൂചനയാണ് കാണുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത്.
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ, ചത്തീസ്ഗഢ്, ആന്ധ്രപ്രദേശ്, കർണാടക, കേരള, തമിഴ്നാട് എന്നീ സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങളിൽ സജീവ കേസുകൾ ഒരു ലക്ഷത്തിൽ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകൾ അമ്പതിനായിരത്തിനും ഒരുലക്ഷത്തിനും ഇടയിലുളള ഏഴ് സംസ്ഥാനങ്ങളാണ് ഉളളത്. അമ്പതിനായിരത്തിൽ കൂടുതൽ സജീവ കേസുകളുളള 17 സംസ്ഥാനങ്ങളുണ്ട്. പോസിറ്റിവിറ്റി നിരക്ക് 15ശതമാനത്തിൽ കൂടുതലുളള 22 സംസ്ഥാനങ്ങളും പോസിറ്റിവിറ്റി നിരക്ക് അഞ്ചുമുതൽ പതിനഞ്ച് ശതമാനം വരെ വരുന്ന ഒമ്പത് സംസ്ഥാനങ്ങളുമാണ് ഉളളത്. അഞ്ചോളം സംസ്ഥാനങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തിൽ താഴെയാണ്.
ആൻഡമാൻ നിക്കോബാർ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബീഹാർ, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കർണാടക, കേരളം, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രതിദിനക്കേസുകൾ വർധിച്ചുവരുന്ന പ്രവണതയാണ് കാണുന്നതെന്നും ലവ് അഗർവാൾ പറഞ്ഞു.