രാംദേവിന്റെ മരുന്ന് മതിയെങ്കിൽ പിന്നെയെന്തിനാണ് 35,000 കോടി ചെലവഴിക്കുന്നത്? സർക്കാറിനെതിരെ വീണ്ടും ഐഎംഎ

ന്യൂഡൽഹി: പതഞ്ജലിയുടെ കോവിഡ് പ്രതിരോധ മരുന്ന് കൊറോണിലിനെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സർക്കാർ നടപടി രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇത് മൂല്യങ്ങൾക്ക് നിരക്കുന്നതല്ല എന്നും അസോസിയേഷൻ കുറ്റപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡിനെതിരെ ഫലപ്രദമായ മരുന്നെന്ന് അവകാശപ്പെട്ട് പതജ്ഞലി കൊറോണിൽ പുറത്തിറക്കിയത്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

‘ രോഗപ്രതിരോധത്തിന് കൊറോണിൽ ഫലപ്രദമാണ് എങ്കിൽ പിന്നെ എന്തിനാണ് സർക്കാർ വാക്‌സിനേഷനായി 35000 കോടി രൂപ ചെലവഴിക്കുന്നത്? മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടപ്രകാരം ഒരു ആധുനിക ഡോക്ടർക്കും ഈ മരുന്ന് പ്രോത്സാഹിപ്പിക്കാനാകില്ല’ – അസോസിയേഷൻ വ്യക്തമാക്കി.

കോവിഡ് ചികിത്സയ്ക്ക് ഏതെങ്കിലും പരമ്പരാഗത മരുന്ന് ഫലപ്രദമാണ് എന്ന തരത്തിൽ ഒരു അംഗീകാരവും തങ്ങൾ നൽകിയിട്ടില്ല എന്ന ലോകാരോഗ്യ സംഘടന വിശദീകരണം പുറത്തുവന്നതോടെ, വിഷയത്തിൽ ഐഎംഎ ആരോഗ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

ലോകാരോഗ്യസംഘടനയുടെ വ്യവസ്ഥകൾ അനുസരിച്ച് കോവിഡ് ചികിത്സയിൽ കോറോണിൽ ടാബ്‌ലെറ്റിന് ആയുഷ് മന്ത്രാലയത്തിൻറെ അംഗീകാരം ലഭിച്ചതായി പതഞ്ജലി സ്ഥാപകൻ ബാബ രാംദേവ് അന്ന് അവകാശപ്പെട്ടിരുന്നു. പതഞ്ജലിയുടെ അവകാശവാദത്തിനെതിരെ നിരവധി ആരോഗ്യവിദഗദ്ധർ രംഗത്തു വന്നിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *