യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ഭര്‍ത്താവിനെയും സുഹൃത്തിനെയും ചോദ്യം ചെയ്യുന്നു

കൊല്ലം അഞ്ചലില്‍ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജിനെ ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യം ചെയ്യുന്നത്. പാമ്പ് പിടിത്തക്കാരനായ സൂരജിന്‍റെ സുഹൃത്തിനെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.

ഉത്രയെ ഭര്‍ത്താവ് സൂരജ് കൊലപ്പെടുത്തിയത് തന്നെയെന്ന് സഹോദരന്‍ പ്രതികരിച്ചു. പാമ്പ് പിടിത്തക്കാരുമായി സൂരജിന് അടുത്ത ബന്ധമുണ്ട്. ഇക്കാര്യം ഉത്ര പറഞ്ഞിട്ടുണ്ടെന്നും സഹോദരന്‍ വിശദമാക്കി.

അതേസമയം മകന് പാമ്പ് പിടിത്തക്കാരുമായി ബന്ധമില്ലെന്നാണ് സൂരജിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. സൂരജ് തെറ്റ് ചെയ്തിട്ടില്ലെന്നാണ് വിശ്വാസം. സാധാരണയുള്ള അഭിപ്രായവ്യത്യാസങ്ങളല്ലാതെ വലിയ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. മുറ്റത്ത് വെച്ചാണ് ഉത്രക്ക് ആദ്യം പാമ്പ് കടിയേറ്റതെന്നും സൂരജിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.

ഉത്രയ്ക്ക് രണ്ട് തവണയാണ് പാമ്പ് കടിയേറ്റത്. അടൂരിൽ ഭർതൃവീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ ഉത്ര, ചികിത്സക്ക് ശേഷം അഞ്ചലിലെ സ്വന്തം വീട്ടിൽ വെച്ച് വീണ്ടും പാമ്പ് കടിയേറ്റാണ് മരിച്ചത്. യുവതിയുടെ ഭർത്താവിന് എതിരെയാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

ആദ്യം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്‍റെ വീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ 16 ദിവസം ചികില്‍സ നടത്തി. ചികിത്സക്ക് ശേഷം യുവതിയുടെ വീട്ടില്‍ കഴിയുന്നതിനിടയില്‍ മെയ് ആറിന് വീണ്ടും പാമ്പ് കടിയേല്‍ക്കുകയായിരുന്നു. ആ ദിവസം യുവതിയുടെ ഭർത്താവ് സൂരജും വീട്ടില്‍ ഉണ്ടായിരുന്നു.

എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിലാണ് പാമ്പ് കയറിയത്. ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിയില്‍ കയറിയെന്നാണ് ബന്ധുക്കളുടെ സംശയം. തുടര്‍ന്ന് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *