നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ തൊണ്ടിമുതൽ കണ്ടെത്താനുളള പൊലീസിന്‍റെ നീക്കം പ്രതിസന്ധിയിൽ.നടിയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യം പകർത്തിയ മൊബൈൽ ഫോൺ ലഭ്യമാകാത്തതാണ് പൊലീസിനെ കുഴക്കുന്നത്.മൊബൈൽ ഫോൺ വിഐപി ഏറ്റുവാങ്ങിയെന്ന് പറഞ്ഞ പൾസർ സുനിയുടെ ആദ്യ അഭിഭാഷകൻ ഇപ്പോൾ പരസ്പര വിരുദ്ധ മൊഴിയാണ് നൽകുന്നത്.മൊബൈൽ ഫോൺ ഒളിപ്പിച്ച കുറ്റത്തിനു പൊലീസ് അറസ്റ്റ് ചെയ്ത അഡ്വ. പ്രതീഷ് ചാക്കോയാണു പൊലീസിനെ കുഴക്കുന്നത്.
മൊബൈൽഫോൺ ജൂനിയർ അഭിഭാഷകനെ ഏൽപിച്ചതായി മൊഴി നൽകിയ പ്രതീഷ് ചാക്കോ പിന്നീടത് നശിപ്പിച്ചിട്ടുണ്ടാവെന്ന് പറഞ്ഞു.പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പൾസർ സുനി അഭയം തേടിയത് പ്രതീഷ് ചാക്കോയുടെ ഓഫീസിലാണ്.കസ്റ്റഡിയിലായാൽ മൊബൈൽ ഫോൺ ഗോശ്രീ പാലത്തിൽ നിന്ന് താഴേക്കെറിഞ്ഞതായി പറയാൻ സുനിക്ക് നിർദേശം നൽകിയത് പ്രതീഷ് ചാക്കോയാണ്.

പൾസർ സുനിയുടെ ബാഗും വസ്ത്രങ്ങളും വക്കീൽ ഓഫീസിൽ നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു.പ്രതിക്ക് നിയമസഹായം നൽകുന്നതിന് പകരം ക്രിമിനൽ കുറ്റം മറയ്ക്കാൻ വക്കീൽ ശ്രമിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.ഇക്കാര്യം പൊലീസ് കോടതിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.കേസിലെ പ്രധാന കണ്ണിയെ സംരക്ഷിക്കുന്ന നിലപാടിൽ അഭിഭാഷകൻ ഉറച്ചു നിന്നാൽ ഗൂഢാലോചന, തൊണ്ടി നശിപ്പിക്കൽ,പ്രതികളെ സംരക്ഷിക്കൽ തുടങ്ങിയ ഗൗരവമുള്ള വകുപ്പുകളും ചുമത്തുമെന്ന നിലപാടിലാണു പൊലീസ്.













