കൊവിഡിന്റെ മൂന്നാം തരംഗം ഉണ്ടായാൽ വാക്സിന്‍ എടുത്തവര്‍ക്ക് സുരക്ഷിത്വമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വാക്സിനെ അതിജീവിക്കാന്‍ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുകയെന്നും വാക്സിന്‍ എടുത്തവര്‍ക്ക് അത് ഒരു ഡോസാണെങ്കിലും സുരക്ഷിതത്വം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇവരും രോഗ വാഹകരാകാമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വാക്സിന്‍ എടുത്തവര്‍ക്ക് രോഗം വരുന്നത് പലപ്പോഴും അനുബന്ധ രോഗങ്ങള്‍ ഉള്ളതിനാലാണ്. അതുകൊണ്ട് അവര്‍ കൊവിഡ് പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കണമെന്നും. അനുബന്ധരോഗങ്ങളുടെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡിന്‍റെ രണ്ടാം തരംഗത്തിന്‍റെ ഇതുവരെയുള്ള പരിണാമം നിരീക്ഷിച്ചാല്‍ അതിന്‍റെ ഉച്ചസ്ഥായി പിന്നിട്ടതായി അനുമാനിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പക്ഷേ, ഉച്ചസ്ഥായി പിന്നിടുന്നതിന് ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥകളും മരണങ്ങളും വർധിക്കുന്നതായി കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ട് ആശുപത്രികളെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയമാണിതെന്നും ഈ ഘട്ടത്തെ നേരിടാനാവശ്യമായ ശക്തമായ മുന്‍കരുതലുകള്‍ എല്ലാ ജില്ലാ ആശുപത്രികളിലും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.. ജീവന്‍ സംരക്ഷിക്കുക എന്നതാണ് നമ്മുടെ പ്രാഥമികമായ കര്‍ത്തവ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.