മുന്‍ ചീഫ് ജസ്റ്റിസ് തഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം


ദില്ലി: മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് തഹില്‍ രമണിക്കെതിരെ സിബിഐ അന്വേഷണം. മന്ത്രിയില്‍ നിന്നും കൈക്കൂലി വാങ്ങി ഫ്ളാറ്റുകള്‍ വാങ്ങിയെന്നും വിഗ്രഹ മോഷണ കേസില്‍ ഇടപെട്ടുവെന്നുമാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. ഇന്‍റലിജെന്‍സ് ബ്യൂറോയുടെ റിപ്പോട്ടില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അനുമതി നല്‍കി.


ചെന്നൈയില്‍ 3.18 കോടിയുടെ രണ്ട് ഫ്ളാറ്റുകള്‍ തഹില്‍ മണി വാങ്ങിയിട്ടുണ്ടെന്ന് ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 1.62 കോടി എച്ച്‌ഡിഎഫ്സി ബാങ്കില്‍ നിന്നും വായ്പയെടുത്താണ് വാങ്ങിയത്. എന്നാല്‍ ബാക്കി വരുന്ന 1.56 കോടി സ്വന്തം കൈയ്യില്‍ നിന്നുമാണ് ഉപയോഗിച്ചത്. അതേസമയം ഇതിന്‍റെ ശ്രോതസ് വെളുപ്പെടുത്തിയില്ലെന്നാണ് ഐബി ആരോപിക്കുന്നത്. വിഗ്രഹ മോഷണ കേസില്‍ ഇടപെട്ടുവെന്നും ഐബി റിപ്പോര്‍ട്ടില്‍ പറയുന്നു.


2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്നു വിജയ തഹില്‍ രമണി സെപ്റ്റംബര്‍ 6 നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജി വെച്ചത്.മേഘാലയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായ തഹില്‍ രമണി രാജിവെക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അവരുടെ രാജി രാഷ്ട്രപതി അംഗീകരിക്കുകയായിരുന്നു

തഹില്‍ രമണിയെ സ്ഥലം മാറ്റാന്‍ തിരുമാനിച്ചതിന് പിന്നില്‍ ഗുരുതര ആരോപണങ്ങളായിരുന്നു കൊളിജീയം ഉയര്‍ത്തിയത്. കോടതിയില്‍ കുറഞ്ഞ സമയം മാത്രമാണ് ചിലവഴിച്ചതെന്നും തമിഴ്നാട്ടിലെ ഉന്നത രാഷ്ട്രീയ നേതാവുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. വിഗ്രഹ മോഷണ കേസുകള്‍ പരിഗണിക്കുന്ന ബെഞ്ചിനെ യാതൊരു മുന്നറിയിപ്പും കൂടാതെ ജൂണ്‍ നാലിന് തഹില്‍ രമണി പിരിച്ചുവിട്ടുത് ഗുരുതര വീഴ്ചയായിട്ടാണ് കൊളീജിയം ചൂണ്ടിക്കാട്ടിയത്. തമിഴ്നാട്ടിലെ ഭരണകക്ഷിയില്‍ പെട്ട രാഷ്ട്രീയ നേതാവുമായി തഹല്‍ രമണിക്ക് അടുപ്പം ഉണ്ടായിരുന്നെന്നും കൊളിജീയം റിപ്പോര്‍ട്ടില്‍ പറയുന്നു.

മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍ രമണിയായിരുന്നു.2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബില്‍ക്കിസ് ബാനു കേസില്‍ 11 പ്രതികളുടെയും ശിക്ഷ ശരിവച്ചുള്ളതായിരുന്നു തഹില്‍ രമണി പുറപ്പെടുവിച്ച വിധി.രാജിവെച്ച പിന്നാലെയാണ് ഇവര്‍ക്കെതിരെ സിബിഐ നടപടിയെന്നതും ശ്രദ്ധേയമാണ്.



Sharing is Caring