മുന്‍ കേന്ദ്രമന്ത്രി പ്രിയരഞ്ജന്‍ ദാസ്മുന്‍ഷി നിര്യാതനായി


കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്ജന്‍ ദാസ് മുന്‍ഷി നിര്യാതനായി. 72 വയസായിരുന്നു. വര്‍ഷങ്ങളായി അസുഖ ബാധിതനായി ചികിത്‌സയിലായിരുന്ന മുന്‍ഷി ഇന്ന് ഉച്ചക്ക് 12.10ഓടെ ഡല്‍ഹി അപ്പോളോ ആശുപത്രിയിലാണ് മരിച്ചത്.
സ്‌ട്രോക്കിനെയും പക്ഷാഘാതത്തെയും തുടര്‍ന്ന് 2008 മുതല്‍ അബോധാവസ്ഥയിലായിരുന്നു ദാസ്മുന്‍ഷി. ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചതിനെ തുടര്‍ന്ന് നാഡീ ഞരമ്പുകള്‍ നശിച്ച് സംസാരിക്കുന്നതിനോ ആളുകളെ തിരിച്ചറിയുന്നതിനോ സാധ്യമല്ലാത്ത അവസ്ഥയിലെത്തുകയുമായിരുന്നു.


19992009 കാലഘട്ടത്തില്‍ ദാസ്മുന്‍ഷി പാര്‍ലമന്റംഗമായിരുന്നു. പശ്ചിമബംഗാളിലെ റായ്ഗഞ്ചില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു. ആദ്യ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍ 2004 മുതല്‍ 2008 വരെ പാര്‍ലമന്ററി കാര്യവാര്‍ത്താ വിനിമയ മന്ത്രിയായി സേവനമനുഷ്ഠിച്ചു.
20 വര്‍ഷത്തോളം ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. ഫിഫ ലോകകപ്പ് മത്‌സരത്തില്‍ മാച്ച് കമീഷണറായി സേവനമനുഷ്ഠിച്ച ആദ്യ ഇന്ത്യക്കാരനും ദാസ്മുന്‍ഷിയാണ്.




Sharing is Caring