തൃശൂര്‍: മുന്‍ എംഎല്‍എയും സ്വാതന്ത്ര്യസമര സേനാനിയും മുതിര്‍ന്ന സിപിഐ നേതാവുമായ എ.എം.പരമന് (93) അന്തരിച്ചു. പൂങ്കുന്നം കുട്ടന്‍കുളങ്ങരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നു വൈകീട്ട് 3.30ന് മൂന്നിന് പാറമേക്കാവ് ശാന്തികവാടത്തില്‍ നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെ മൃതദേഹം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.
തൃശൂരിലെ കമ്യൂണിസ്റ്റ് ട്രേഡ് യൂണിയന് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തെ നേരിട്ടു സംഘടനയെ നയിക്കാന്‍ മുന്‍പന്തിയില്‍ നിന്ന നേതാവാണ് പരമന്. 1926-ല്‍ ഐനിവളപ്പില് മാധവന്റെയും ലക്ഷ്മിയുടെയും മകനായി ജനിച്ച പരമന് പതിന്നാലാം വയസില്‍ സീതാറാം മില്ലിലെ ജോലിക്കിടെയാണ് സംഘടന പ്രവര്‍ത്തനം തുടങ്ങിയത്. അന്ന് മില്ലില്‍ 16 അണയ്ക്കു പണിയെടുത്താല്‍ 14 അണയേ കൂലി കിട്ടൂ. ഈ ചൂഷണത്തിനെതിരെ സീതാറാം ടെക്സ്റ്റൈല്‍സ് വര്‍ക്കേഴ്സ് യൂണിയന് എന്ന സംഘടനയ്ക്ക് രൂപം നല്കി.

അന്നു തുടങ്ങി ആശയങ്ങളും നിര്‍ദേശങ്ങളുമായി ശാരീരിക അവശതകള്‍ അലട്ടുന്ന 93 -ാം വയസിലും അദ്ദേഹം തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തി പ്രവര്‍ത്തിച്ചു. സ്വാതന്ത്ര്യം കിട്ടുന്നതിനും നാലുവര്‍ഷം മുന്‍പ് രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റിലായി. പിന്നെയും പലവട്ടം അറസ്റ്റ് ചെയ്തും ലോക്കപ്പിലിട്ടും നിശബ്ദനാക്കാന്‍ ഭരണകൂടം ശ്രമിച്ചെങ്കിലും വീര്യം ഒട്ടും ചോര്‍ന്നില്ല.
1945 മുതല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍സമയ പ്രവര്‍ത്തകനായി. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എഐടിയുസി സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, വര്‍ക്കിംഗ് കമ്മിറ്റി അംഗം, എഐടിയുസി തൃശൂര്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം മൂന്ന് പതിറ്റാണ്ട് തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. 1987 മുതല്‍ നാലുവര്‍ഷം ഒല്ലൂരില്‍ നിന്നും നിയമസഭയെ പ്രതിനിധീകരിച്ചു.
രാജഗോപാല്‍ മില്‍, വനജ മില്‍, ലക്ഷ്മി മില്‍, അളഗപ്പ ടെക്സ്റ്റൈല്‍സ്, നാട്ടിക കോട്ടണ്‍ മില്‍, ഓട്ടുകന്പനി തൊഴിലാളി യൂണിയന് തുടങ്ങി ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയന് നേതാവായിരുന്നു. പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടീവിലും അംഗമായിരുന്നു. തൃശൂര്‍ നഗരത്തിലെ ഷോപ്പ് എംപ്ലോയീസ് യൂണിയന്, ചുമട്ടുതൊഴിലാളി യൂണിയന്, ഓട്-മണ്‍പാത്ര വ്യവസായം, തഴപ്പായ നെയ്ത്ത് പ്ലാന്റേഷന് തുടങ്ങിയ യൂണിയനുകളുടേയും അമരത്തുണ്ടായിരുന്നു.
ഇക്കഴിഞ്ഞ 28ന് എഐടിയുസിയുടെ ആഭിമുഖ്യത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കുട്ടന്‍കുളങ്ങരയിലെ വീട്ടിലെത്തി പരമനെ ആദരിച്ചിരുന്നു.













