മുംബൈ സ്‌ഫോടനം: യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റും


hqdefaultമുംബൈ: മുംബൈ സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകന്‍ യാക്കൂബ് മേമനെ ജൂലൈ 30ന് തൂക്കിലേറ്റുമെന്ന് റിപ്പോര്‍ട്ട്. വധശിക്ഷയ്‌ക്കെതിരേ മേമന്‍ നല്കിയ ഹര്‍ജി 21ന് സുപ്രീം കോടതി തീര്‍പ്പാക്കാനിരിക്കുന്നുണ്ട്.


ഹര്‍ജി തള്ളിയാല്‍ നാഗ്പൂര്‍ ജയിലില്‍ 30ന് രാവിലെ ഏഴിന് മേമനെ തൂക്കിലേറ്റുമെന്നാണ് വാര്‍ത്ത. ശിക്ഷ നടപ്പാക്കുന്നതിന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് അനുമതി നല്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.


മേമനെ തൂക്കിലേറ്റിയാല്‍ 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരിക്കും ഇത്. ഇപ്പോഴത്തെ അവസ്ഥയില്‍ മേമന്റെ അപേക്ഷ സുപ്രീം കോടതി സ്വീകരിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.

53 വയസുകാരനായ യാക്കൂബ് അബ്ദുള്‍ റസാഖ് മേമനെ 2007 ലാണ് മുംബൈ റ്റാഡ കോടതി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ മരിക്കുകയും 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തിലെ 13 സ്ഥലങ്ങളിലാണ് സ്‌ഫോടനമുണ്ടായത്.



Sharing is Caring