ന്യൂഡല്‍ഹി: ദൗത്യം വിജയമോ പരാജയമോ ആകട്ടെ, സുര്യോദയത്തിന് മുന്‍പ് നിങ്ങള്‍ മടങ്ങിവരണം. അതിര്‍ത്തി കടന്നുള്ള മിന്നാലാക്രമണത്തിനു പുറപ്പെട്ടു നില്ക്കുന്ന സൈനികര്‍ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്കിയ സന്ദേശം ഇങ്ങനെയായിരുന്നു.
പുതുവര്‍ഷദിനത്തിലെ അഭിമുഖത്തില്‍ മോദി തന്നെയാണ് ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. സൈനികരുടെ സുരക്ഷയെക്കരുതി മിന്നലാക്രമണത്തിന്റെ തീയതി രണ്ടു തവണ മാറ്റിവച്ചിരുന്നു. കാഷ്മീരിലെ ഉറിയില്‍ ഭീകരര്‍ സൈനിക ക്യാന്പ് ആക്രമിച്ച് 20 സൈനികരുടെ മരണത്തിനിടയാക്കിയതിനു തൊട്ടു പിന്നാലെയായിരുന്നു മിന്നലാക്രമണം. ഈ ആക്രമണത്തില്‍ സൈനികര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടത് തന്റെ ഉള്ളില്‍ തട്ടിയെന്നും അതിനു പകരം വീട്ടാനായിരുന്നു മിന്നലാക്രമണം എന്നുമാണ് മോദി പറഞ്ഞത്. മിന്നലാക്രമണത്തെക്കുറിച്ച് അതിവൈകാരികമായാണ് മോദി സംസാരിച്ചത്. മിന്നലാക്രമണം നടന്ന രാത്രി നേരിട്ടുതന്നെ താന്‍ എല്ലാ വിവരങ്ങളും തത്സമയം അറിഞ്ഞു നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു എന്നും മോദി പറഞ്ഞു.
വലിയ ആപത്ശങ്ക മിന്നലാക്രമണത്തെക്കുറിച്ചുണ്ടായിരുന്നു. സൈനികരുടെ സുരക്ഷയും ജീവനുമായിരുന്നു ഏറ്റവും വലിയ വിഷയം. കമാന്‍ഡോകളെ വളരെ ശ്രദ്ധിച്ചാണു തെരഞ്ഞെടുത്തത്. അവര്‍ക്കാവശ്യമായ എല്ലാ ഉപകരണങ്ങളും ലഭ്യമാക്കി. പുലര്‍ച്ചെ നിയന്ത്രണരേഖയ്ക്കപ്പുറത്തെ ഇന്ത്യന്‍ സൈനികരുടെ വിവരങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേക്കു ലഭിക്കാതെ വന്നപ്പോള്‍ താന്‍ ആകെ അസ്വസ്ഥനായെന്നും മോദി പറഞ്ഞു. പിന്നീടാണു രണ്ടുമൂന്നു യൂണിറ്റുകള്‍ സുരക്ഷിത മേഖലയിലെത്തിയെന്ന വിവരം ലഭിക്കുന്നത്. ആശങ്കയ്ക്കു വകയില്ലെന്ന് എല്ലാവരും പറഞ്ഞെങ്കിലും അവസാനത്തെ ആളും മടങ്ങിയെത്തുന്നതു വരെ താന്‍ ആശങ്കാകുലനായിരുന്നു എന്നാണ് മോദി പറഞ്ഞത്.
മിന്നലാക്രമണത്തെ രാഷ്ട്രീയവത്കരിച്ചത് സര്‍ക്കാരല്ലെന്നും പ്രതിപക്ഷമാണെന്നും മോദി കുറ്റപ്പെടുത്തി. മിന്നലാക്രമണത്തെ അഭിനന്ദിച്ച ദിവസംതന്നെ ഒരു പാര്‍ട്ടിയുടെ ആളുകള്‍ അതേക്കുറിച്ച് സംശയങ്ങള്‍ ഉന്നയിച്ചത് നിര്‍ഭാഗ്യകരമാണെന്നും മോദി പറഞ്ഞു.
മിന്നലാക്രമണത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചോ എന്നും കാഷ്മീരില്‍ ഇപ്പോള്‍ അസ്വസ്ഥതയുണ്ടല്ലോ എന്നുമുള്ള ചോദ്യത്തിന് ഒറ്റ ആക്രമണംകൊണ്ടു പാക്കിസ്ഥാന്റെ പെരുമാറ്റത്തില്‍ മാറ്റം വരുമെന്നു ചിന്തിക്കുന്നത് തെറ്റാണെന്നായിരുന്നു മോദിയുടെ മറുപടി. മാറ്റം ഉണ്ടാകണമെങ്കില്‍ ദീര്‍ഘകാലമെടുക്കുമെന്നും മോദി പറഞ്ഞു.