മാമോദീസ മുക്കാന്‍ തടാകത്തില്‍ ഇറങ്ങി നിന്ന പാസ്റ്ററെ മുതല കൊണ്ടുപോയി


സതേണ്‍ എത്യോപ്യ: അബയ തടാകത്തില്‍ നടക്കാനിരുന്ന മാമോദീസ ചടങ്ങു ദുരന്തത്തില്‍ കലാശിച്ചു. 80 പേരെ മാമോദീസ നടത്താനായി കാര്‍മികനായ പാസ്റ്റര്‍ ഡോച്ചോ എഷെറ്റിന് (45) തടാകത്തില്‍ ഇറങ്ങി നിന്നപ്പോള്‍ മുതല അദ്ദേഹത്തെ കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. ഒരാളെ മാമോദീസ മുക്കി കഴിഞ്ഞപ്പോഴാണ് പാസ്റ്ററെ മുതല കടിച്ചെടുത്തുകൊണ്ട് പോയത്. തുടര്‍ന്ന് പരിപാടി അവസാനിപ്പിച്ച്‌ വിശ്വാസികള്‍ സ്ഥലം വിടുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മീന്‍പിടിത്തക്കാര്‍ കുതിച്ചെത്തി മുതലയുടെ വായില്‍ നിന്നും പാസ്റ്ററെ എടുത്തുവെങ്കിലും നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.


മുതലയുമായി കടുത്ത പോരാട്ടം നടത്തിയാണ് മീന്‍പിടിത്തക്കാര്‍ മൃതദേഹം വീണ്ടെടുത്തത്. മീന്‍പിടിക്കാനുപയോഗിച്ച വലയുപയോഗിച്ചായിരുന്നു മൃതദേഹം മുതല കൊണ്ടു പോകുന്നതില്‍ നിന്നും അവര്‍ തടഞ്ഞതെന്നും റിപ്പോര്‍ട്ടുണ്ട്. അര്‍ബ മിന്‍ച് നഗരത്തിന് സമീപത്താണീ തടാകം നിലകൊള്ളുന്നത്. എത്യോപ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകത്തിലാണീ ദുരന്തം നടന്നത്. ഇവിടെ പ്രശസ്തമായ ഒരു ടൂറിസം കേന്ദ്രമാണ്.


എന്നാല്‍ തടാകത്തില്‍ നിറയെ മുതലകളുണ്ടെന്ന മുന്നറിയിപ്പ് വിനോദ സഞ്ചാരികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഹിപ്പോകളും സിംഹങ്ങളും കഴിഞ്ഞാല്‍ ആഫ്രിക്കയില്‍ മനുഷ്യരെ ആക്രമിക്കുന്നതില്‍ നൈല്‍ മുതലകളാണ് മുന്നില്‍ നില്‍ക്കുന്നത്. ആറ് മീറ്ററോളം നീളമുള്ളതും 1000 കിലോഗ്രാം തൂക്കമുള്ളതുമായ നൈല്‍ മുതലയാണ് പാസ്റ്ററുടെ അന്തകനായത്.



Sharing is Caring