മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരിയിലെ സ്വകാര്യ സ്‌കൂള്‍ അടച്ചിട്ടു


വിദ്യാര്‍ത്ഥികള്‍ക്ക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശേരിയിലെ സ്വകാര്യ സ്‌കൂള്‍ അടച്ചിട്ടു. മസ്തിഷ്‌കജ്വരം ബാധിച്ച് നിലവില്‍ അഞ്ച് കുട്ടികളാണ് ചികിത്സ തേടിയിരിക്കുന്നത്. രണ്ട് കുട്ടികള്‍ ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളിലെ ജലവിതരണ പൈപ്പുകളിലും മറ്റും പരിശോധന നടത്തും.ശക്തമായ പനിയും തലവേദനയും വയറുവേദനും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ ചികിത്സ തേടിയത്.


ഇന്നലെയാണ് കുട്ടികള്‍ക്ക് മസ്തിഷ്‌കജ്വരമാണെന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചത്. ഒന്നാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന കുട്ടികളാണ് ചികിത്സ തേടിയിരിക്കുന്നത്. ഇത് പകര്‍ച്ചവ്യാധിയായതിനാല്‍ രക്ഷിതാക്കളില്‍ വലിയ ആശങ്ക വ്യാപിച്ചതോടെയാണ് സ്‌കൂള്‍ താത്ക്കാലികമായി അടച്ചിട്ടത്. ഞായറാഴ്ച വരെ സ്‌കൂള്‍ അടച്ചിടുമെന്നാണ് അറിയിപ്പ്. കുട്ടികളുടം പരീക്ഷയും മാറ്റിവച്ചു.തലച്ചോറിലെ ചില കോശങ്ങളെ ബാധിക്കുന്ന അണുബാധയാണ് മസ്തിഷ്‌കജ്വരം.


ശക്തമായ കഴുത്ത് വേദന, ഭക്ഷണം ഇറക്കുന്നതിനുള്ള ബുദ്ധിമുട്ട്, ശക്തമായ തലവേദന, ക്ഷീണം, മനംപുരട്ടല്‍, ഛര്‍ദി, ചില കാര്യങ്ങള്‍ പെട്ടെന്ന് ഓര്‍ത്തെടുക്കാന്‍ സാധിക്കാതെ വരിക മുതലായവയാണ് മസ്തിഷ്‌കജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. രക്ത പരിശോധനയിലൂടെയും സിടി സ്‌കാന്‍ എംആര്‍ഐ സ്‌കാന്‍ മുതലായ ഇമേജിംഗ് ടെസ്റ്റുകളിലൂടെയും രോഗം കണ്ടെത്താം.



Sharing is Caring