നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടിയുടെ രാജി ആവശ്യപെട്ട് നിയമസഭയിൽ ഭരണ-പ്രതിപക്ഷ തർക്കം. വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎ പി.ടി.തോമസ് നൽകിയ അടിയന്തരപ്രമേയാനുമതിയെ ചൊല്ലിയാണ് നിയമസഭയിൽ ഇരുപക്ഷങ്ങളും വാക്ക് തർക്കത്തിലേർപ്പെട്ടത്.
സർക്കാരിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. കേസ് പിൻവലിക്കാൻ അപേക്ഷ നൽകാൻ പ്രോസിക്യൂട്ടർക്ക് അവകാശമുണ്ടെന്ന് അടിയന്തരപ്രമേയത്തിനെതിരെ സംസാരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ രംഗത്ത് എത്തി. കോടതി വരാന്തയിൽ നിന്ന് വാദിക്കുന്ന ചില അഭിഭാഷകരെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇതിനിടെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.