മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ രാഹുല്‍ ഗാന്ധി തീരുമാനിക്കും


ഭോപ്പാല്‍: മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് മുഖ്യമന്ത്രിമാരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും. മൂന്ന് സംസ്ഥാനങ്ങളിലും ഇന്നലെ ചേര്‍ന്ന നിയമസഭാകക്ഷിയോഗത്തിന്റേതാണ് തീരുമാനം.


മുഖ്യമന്ത്രി ആരാകുമെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം രാഹുല്‍ ഗാന്ധിയെടുക്കുന്നത്.


മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ മാത്രം കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ തെളിച്ചമുണ്ടായില്ല. ഭോപ്പാലില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പി.സി.സി അധ്യക്ഷന്‍ കമല്‍നാഥ് മേല്‍ക്കൈ നേടിയെന്നാണ് വിവരം.

എഐ.സി.സി നിരീക്ഷകനായെത്തിയ പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയുടെ നേതൃത്വത്തില്‍ നടന്ന നിയമസഭ കക്ഷി യോഗമാണ് സുപ്രധാന തീരുമാനം രാഹുലിന് വിട്ടത്. ഭൂരിപക്ഷം എം.എല്‍.എമാരും കമല്‍നാഥിനെ പിന്തുണച്ചതായാണ് വിവരം. എങ്കിലും തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെയെന്ന മുതിര്‍ന്ന അംഗം അരിഫിന്റെ നിര്‍ദേശം യോഗം എതിര്‍പ്പില്ലാതെ അംഗീകരിച്ചെന്ന് കോണ്‍ഗ്രസ് വക്താവ് ശോഭാ ഓജ പറഞ്ഞു.

ഇഞ്ചോടിഞ്ച് പോരാട്ടത്തിനും ഇരുപത്തിനാലര മണിക്കൂര്‍ നീണ്ട വോട്ടെണ്ണലിനും ശേഷമാണ് മധ്യപ്രദേശിലെ അന്തിമഫലം പുറത്തുവന്നത്. കേവല ഭൂരിപക്ഷത്തിനുള്ള 116 എന്ന മാജിക്ക് നമ്പറിന്റെ തൊട്ടടുത്ത് എത്തിയ കോണ്‍ഗ്രസിന് ബി.എസ്.പിയുടെ രണ്ട് സീറ്റിന്റെയും എസ്.പിയുടെ ഒരു സീറ്റിന്റെയും വിമതരായി രംഗത്തിറങ്ങി വിജയിച്ച നാല് പേരുടെയും പിന്തുണ ഉറപ്പായതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതെളിഞ്ഞു. 109 സീറ്റ് നേടാനെ ബിജെപിക്ക് കഴിഞ്ഞുള്ളൂ. കോണ്‍ഗ്രസിനെ അധികാരത്തിലേറ്റിയ മധ്യപ്രദേശിലെ ജനങ്ങളോടു നന്ദി പറഞ്ഞ കമല്‍നാഥ് ശിവരാജ് സിങ്ങ് ചൗഹാന്‍ നല്ല പോരാട്ടമാണ് കാഴ്ചവച്ചതെന്ന് പറഞ്ഞു.

ജനവിധി അംഗീകരിക്കുന്നതായും ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്നും സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി.പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുന്നത്.



Sharing is Caring