ഭീതിയൊഴിഞ്ഞു; നിപ്പ വൈറസ് വ്യാപനം അവസാനിച്ചു- ആരോഗ്യമന്ത്രി


കോഴിക്കോട്: നിപ്പ വൈറസ് വ്യാപനം അവസാനിച്ചെന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ. പുതിയതായി ഒരു കേസും റിപ്പോര്‍ട്ട് ചെയ്യപെടാത്ത സാഹചര്യത്തില്‍ വൈറസ് വ്യാപനം അവസാനിച്ചുവെന്ന് വിലയിരുത്താന്‍ കഴിയുമെന്ന് നിപ്പ അവലോകന യോഗത്തില്‍ മന്ത്രി പറഞ്ഞു.


മെയ് 31ന് ശേഷം നിരീക്ഷണ പട്ടികയിലുള്ള ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിരീക്ഷണ പട്ടികയില്‍ ജൂണ്‍ 12 വരെ 2,649 പേരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 1,430 പേര്‍ മാത്രമാണ് നിരീക്ഷണത്തിലുള്ളത്.
ജൂണ്‍ 12 മുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയും പൊതു പരിപാടികള്‍ക്ക് അനുമതി നല്‍കുകയും ചെയ്യുമെന്ന് കോഴിക്കോട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി വ്യക്തമാക്കി.


അതേസമയം സ്ഥിതിഗതികള്‍ തുടര്‍ന്നും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തിലും കര്‍ശന ജാഗ്രത ജനങ്ങള്‍ പുലര്‍ത്തണം.

സര്‍വകക്ഷി യോഗങ്ങള്‍ നിയമസഭാ മണ്ഡല അടിസ്ഥാനത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും തുടരും. നിപ്പ ബാധിച്ച രണ്ട് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമായി. രോഗം ബാധിച്ച നഴ്സിങ് വിദ്യാര്‍ഥിനി നാളെയും രണ്ടാമത്തെ രോഗി 14 നും ആശുപത്രി വിടുമെന്ന് മന്ത്രി പറഞ്ഞു.



Sharing is Caring