ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻറെ മോചനം സർക്കാർ മരവിപ്പിച്ചു


ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിൻറെ മോചനം സർക്കാർ മരവിപ്പിച്ചു. ബാഹ്യ സമ്മർദമുണ്ടായെന്ന ആരോപണത്തെത്തുടർന്നാണ് മന്ത്രിസഭയുടെ തീരുമാനം മരവിപ്പിച്ചത്.ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനമെടുത്ത് രണ്ട് മാസം പിന്നിട്ടിട്ടും റിപ്പോർട്ട് ഗവർണർക്ക് കൈമാറിയിരുന്നില്ല. മോചനം തടയണമെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഗവർണർ വിശദീകരണം ചോദിക്കാൻ സാധ്യത ഉണ്ടെന്നും സർക്കാരിന് സൂചന ലഭിച്ചിരുന്നു.


ഷെറിന് ശിക്ഷാഇളവ് നല്‍കിയ മന്ത്രിസഭ ശിപാർശ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു മാസംകൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശിപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അർഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഷെറിനെ പരിഗണിച്ചത് വിവാദത്തില്‍ കലാശിച്ചത്.


ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നല്‍കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.മോചിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെ ഷെറിൻ ജയിലില്‍ സഹതടവുകാരിയെ കയ്യേറ്റം ചെയ്തതും വിവാദമായിരുന്നു. ഈ സംഭവത്തില്‍ ഷെറിനെതിരെ കണ്ണൂർ ടൗണ്‍ പൊലീസ് കേസെടുത്തു.

കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയും വിദേശ വനിതയുമായ കെ.എം. ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന് മർദിച്ചെന്നാണ് കേസ്. ജൂലിയെ ഷെറിൻ പിടിച്ചു തള്ളുകയും ഷബ്ന അസഭ്യം പറയുകയും നെഞ്ചില്‍ പിടിച്ചു തള്ളുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്.



Sharing is Caring