ബ്രെക്സിറ്റ് പ്രതിസന്ധി: ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും നടത്തിയ അവസാനവട്ട ചര്‍ച്ചകളിലും സമവായമില്ല


ലണ്ടന്‍: ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും അവസാനവട്ട ചര്‍ച്ചകളിലും സമവായമില്ല. ഇതോടെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഉച്ചകോടിക്ക് മുമ്ബ് പുതിയ കരാ‍ര്‍ സംബന്ധിച്ച്‌ ധാരണയുണ്ടാക്കാം എന്ന പ്രതീക്ഷ മങ്ങി.


ഇതുവരെ കരാറിലെത്താനായില്ലെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ബ്രെക്സിറ്റ് പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ ബ്രസല്‍സില്‍ അവസാന നിമിഷവും തുടരുകയാണ്.


പുതിയ കരാര്‍ സാധ്യമായാല്‍ അതിന് അംഗീകാരം നേടാനായി ശനിയാഴ്ച്ച ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേരും. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ ബ്രെക്സിറ്റ് അനിശ്ചിതത്വം നീളാനുള്ള സാധ്യതയാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്. നിയമപരമായ തടസങ്ങള്‍ ഏറെയുണ്ടെങ്കിലും നോ ഡീല്‍ ബ്രെക്സിറ്റ് നിലപാടുമായി മുന്നോട്ടു പോവാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ തീരുമാനം.

അതേസമയം, യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചയില്‍ പുതിയ കരാര്‍ വ്യവസ്ഥകള്‍ രൂപപ്പെട്ടാലും ഇതിന് ശനിയാഴ്ച ചേരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് യോഗം അംഗീകാരം നല്‍കണമെന്ന് നിര്‍ബന്ധമില്ല. വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സ്ഥിതിയില്‍ പാര്‍ലമെന്റില്‍ ഏറെനാളായി നിലനില്‍ക്കുന്ന അനിശ്ചിതത്വം തുടരാനുള്ള സാധ്യതകള്‍ ഏറെയാണ്. അങ്ങനെ വന്നാല്‍ രാജിവച്ചൊഴിയുകയോ, ബ്രെക്സിറ്റിനായി യൂറോപ്യന്‍ യൂണിയനോട് വീണ്ടും കൂടുതല്‍ സമയം നീട്ടി ചോദിക്കുകയോ മാത്രമാകും ബോറിസ് ജോണ്‍സന്റെ മുന്നിലുള്ള വഴികള്‍.



Sharing is Caring