ഹരിയാന: ഹരിയാനായിൽ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്രയുടെ ഭാഗമായി സുരക്ഷാ മുൻകരുതൽ കണക്കിലെടുത്ത് സ്ഥലത്ത്
ഇൻ്റർനെറ്റ് സേവനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സംഘർഷങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. ഇൻ്റർനെറ്റിന് പുറമെ ഗ്രൂപ്പ് എസ്എംഎസ് അയക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ അറിയിച്ചു. നിയന്ത്രണങ്ങൾക്ക് പുറമെ ഹരിയാനയിലെ നൂഹ് ജില്ലയിൽ സ്വകാര്യ, സർക്കാർ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇൻ്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടങ്കിലും ബാങ്കിംഗ് സേവനങ്ങൾ, മൊബൈൽ റീചാർജ്, വോയ്സ് കോളുകൾ എന്നിവയുമായി ബന്ധപ്പെട്ട എസ്എംഎസ് സേവനങ്ങൾ തുടരും. ഈ നിയന്ത്രണങ്ങൾക്ക് പുറമെ ജലാഭിഷേക് യാത്ര നടക്കുന്ന വഴിയിൽ മാംസം, മത്സ്യം തുടങ്ങിയ ഭക്ഷണങ്ങളുടെ വിൽപന നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഡ്രോണുകൾ, മൈക്രോലൈറ്റുകൾ, വിമാനങ്ങൾ, ഗ്ലൈഡറുകൾ, പവർ ഗ്ലൈഡറുകൾ, ഹോട്ട് എയർ ബലൂണുകൾ, പട്ടം പറത്തൽ, ചൈനീസ് മൈക്രോലൈറ്റുകൾ, പടക്കങ്ങൾ എന്നിവയുടെ ഉപയോഗത്തിനും സ്ഥലത്ത് താൽക്കാലികമായി നിയന്ത്രണം ഉണ്ട്.














