ബി.ജെ.പി ദേശീയ കൗണ്‍സില്‍ ഇന്നുമുതല്‍ ഡല്‍ഹിയില്‍


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള ബി.ജെ.പിയുടെ നിര്‍ണായക ദേശീയ കൗണ്‍സില്‍ യോഗം ഇന്ന് ഡല്‍ഹി രാംലീലാ മൈതാനത്ത് ചേരും. ഇന്ന് ഉച്ചയ്‌ക്കു ചേരുന്ന പൊതുസമ്മേളനത്തില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ കൗണ്‍സില്‍ ഉദ്‌ഘാടനം ചെയ്യും. നാളെ ഉച്ചയ്ക്ക് രണ്ടരയ്‌ക്ക് ചേരുന്ന സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കും.


ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്ന രണ്ടു ദിവസത്തെ യോഗം നേതാക്കളും പ്രവര്‍ത്തകരും അടക്കം 12,000ത്തോളം പേരെ പങ്കെടുപ്പിച്ച്‌ വന്‍ വിജയമാക്കാനാണ് ശ്രമം.
തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ ഭരണം കൈവിട്ടതും കൗണ്‍സില്‍ വിശദമായി ചര്‍ച്ച ചെയ്യും. ബി.ജെ.പി ദേശീയ തലത്തില്‍ ഉന്നയിക്കാന്‍ തീരുമാനിച്ച ശബരിമലയിലെ യുവതി പ്രവേശനമാണ് കൗണ്‍സിലിന്റെ മറ്റൊരു പ്രധാന വിഷയം. കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെയുള്ള പരാമര്‍ശവും പ്രമേയത്തില്‍ ഇടം പിടിച്ചേക്കും. അയോദ്ധ്യാ കേസ് 29ലേക്ക് മാറ്റിയ സുപ്രീംകോടതി തീരുമാനവും വിമര്‍ശന വിധേയമാകാന്‍ സാദ്ധ്യതയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസവും രാംലീലാ മൈതാനിയിലെ യോഗ സ്ഥലത്ത് ക്യാമ്ബു ചെയ്യുന്നതിനാല്‍ പ്രധാനമന്ത്രിയുടെ ഒാഫീസും താത്‌ക്കാലികമായി ഇവിടെ പ്രവര്‍ത്തിക്കും.


കേരളത്തില്‍ നിന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ 150ഒാളം പ്രതിനിധികളാണ് കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുന്നത്. കോര്‍ കമ്മിറ്റി നേതാക്കളെല്ലാം പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും യോഗം ചര്‍ച്ച ചെയ്യുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. ഏറ്രവും ഒടുവില്‍ കോഴിക്കോടാണ് ദേശീയ കൗണ്‍സില്‍ ചേര്‍ന്നത്.



Sharing is Caring