ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും


കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ മാസം 27ന് വിശദമായ വാദം കേട്ടിരുന്നു.


ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ വിജയഭാനുവാണ് ബിഷപ്പിനായി ഹാജരായത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നും ബിഷപ്പ് കോടതിയെ അറിയിച്ചു. ജാമ്യം അനുവദിച്ചാല്‍ ഏത് ഉപാധിയും അംഗീകരിക്കുമെന്നും ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.


വാദങ്ങള്‍ക്ക് പിന്‍ബലമായി കന്യാസ്ത്രീയ്‌ക്കൊപ്പം പങ്കെടുത്ത ചടങ്ങിന്റെ ദൃശ്യങ്ങളും കൈമാറിയിരുന്നു. പീഡന പരാതി ഉന്നയിക്കപ്പെട്ടതിന്റെ പിറ്റെ ദിവസത്തെ ചടങ്ങിന്റെ ദൃശ്യങ്ങളാണ് കൈമാറിയത്.

എന്നാല്‍ ജാമ്യം നല്‍കരുതെന്ന് പോസീസ് വാദിച്ചു. മതിയായ തെളിവുകളോടെയാണെന്ന് അറസ്റ്റ് ചെയ്തതെന്നും അന്വേഷണം അന്തിമഘട്ടത്തിലാണെന്നും ജാമ്യം നല്‍കരുതെന്നുമാണ് പോലീസ് വാദിച്ചത്.

മുദ്രവച്ച കവറില്‍ കേസ് ഡയറിയും കോടതിയില്‍ സമര്‍പ്പിച്ചു. ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹോദരന്റെയും മറ്റൊരു കന്യാസ്ത്രീയുടെയും രഹസ്യമൊഴി രേഖപ്പെടുത്തണം. കേസ് അട്ടിമറിക്കാനും സാക്ഷികളെയും പരാതിക്കാരിയെയും സ്വാധീനിക്കാനും ബിഷപ്പുമായി ബന്ധപ്പെട്ടവര്‍ ശ്രമിച്ചതിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇരുഭാഗങ്ങളും കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഇന്നത്തേക്കാണ് മാറ്റിവച്ചത്.



Sharing is Caring