പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ നഗരാസൂത്രണ നിയമത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം


തിരുവനന്തപുരം: പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരള നഗരാസൂത്രണ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. നഗരങ്ങളുടെ വളര്‍ച്ച ശരിയായ രീതിയിലല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. നിലവിലുള്ള നിയമത്തിലെ അപാകത പരിഹരിക്കാനും നഗര വികസന പദ്ധതികള്‍ക്കായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു. ഇതിനായി രണ്ടു സമിതികള്‍ രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി.


നഗരവും നഗരസഭകളും വളരുന്നുണ്ടെങ്കിലും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്ബോഴാണ് ഈ വളര്‍ച്ചയുടെ കുഴപ്പങ്ങള്‍ വ്യക്തമാകുന്നത്. ഇത് വിലയിരുത്തി നഗരാസൂത്രണ നിയമത്തില്‍ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. പ്രളയത്തിന്റേയും പ്രകൃതി ദുരന്തങ്ങളുടേയും ആഘാതം ചെറുക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ നയം കൊണ്ടുവരികയാണ് ഭേദഗതിയുടെ ലക്ഷ്യം.


തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഇതിനായി ഫണ്ട് നീക്കിവയ്ക്കുന്നുണ്ടെങ്കിലും ഇതു ചെറുകിട അടിസ്ഥാന സൗകര്യത്തിനു മാത്രമായി പരിമിതപ്പെടുകയാണ് ചെയ്യുന്നതെന്ന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. പൊതുജന സേവനത്തിനായി വലിയതോതില്‍ ഫണ്ട് നീക്കിവക്കുന്നതിനെ ഇതു തടസപ്പെടുത്തുന്നു. നിലവിലുള്ള നയത്തിലും നിയമത്തിലും അപാകതകളുണ്ട്. ഈ സാഹചര്യത്തില്‍ നഗരാസൂത്രണ നിയമത്തില്‍ കാതലായ മാറ്റം വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി തദ്ദേശഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി എട്ടംഗ സമിതിയെ നിയോഗിച്ചു.



Sharing is Caring