പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം: സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

തെരഞ്ഞെടുപ്പിനിടെ വിദ്വേഷ പ്രസംഗം നടത്തിയതിന് ബി.ജെ.പി സ്ഥാനാർഥി സുവേന്ദു അധികാരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. നന്ദിഗ്രാമിൽ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ മത്സരിച്ച സുവേന്ദു, മാർച്ച് 29-നായിരുന്നു വർഗീയ പ്രസംഗം നടത്തിയത്. രണ്ടാം ഘട്ടത്തിലായിരുന്നു നന്ദിഗ്രാമിൽ തെരഞ്ഞെടുപ്പ് നടന്നത്.

മമതാ ബാനർജിക്ക് വോട്ട് ചെയ്യുന്നത് മിനി പാകിസ്താന് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്നായിരുന്നു സുവേന്ദു അധികാരി പറഞ്ഞത്. പ്രസംഗത്തിനിടെ മമതയെ ‘ബീഗം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സി.പി.ഐ (എം.എൽ)ന്റെ പരാതിയിലാണ് അധികാരിക്കെതിരെ കേസ് എടുത്തത്.

മമതയുടെ വലംകൈയ്യായിരുന്ന സുവേന്ദു അധികാരി തൃണമൂല്‍ കോണ്‍ഗ്രസിലെ ശക്തനായ നേതാവായിരുന്നു. പ്രമാദമായ നന്ദിഗ്രാം സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ച സുവേന്ദു അധികാരി പിന്നീട് മമതയുമായി ഉടക്കി പാര്‍ട്ടി വിടുകയായിരുന്നു.

ബി.ജെ.പിക്കെതിരെ എല്ലാ മുസ്‍ലിങ്ങളും വോട്ട് ചെയ്യണമെന്ന മമതാ ബാനർജിയുടെ ഹൂഗ്ലിയിൽ വെച്ച് നടത്തിയ പ്രസംഗത്തിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാൾ തെരഞ്ഞെടുപ്പിന്റെ അടുത്ത പോളിങ് ചൊവ്വാഴ്ച്ച നടക്കും. മെയ് രണ്ടിന് ഫലം പുറത്ത് വരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *