പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് കാരണമില്ലാതെ: ഗീതാനന്ദന്‍


കൊച്ചി: പോലീസ് തന്നെ കസ്റ്റഡിയിലെടുത്തത് യാതൊരു കാരണവുമില്ലാതെയാണെന്ന് വ്യക്തമാക്കി ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍. പൊലീസ് അറസ്റ്റ് ചെയ്തവരില്‍ യാത്രക്കാരുള്‍പ്പെടെയുള്ളവരുണ്ടെന്നും ഗീതാനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് ഗീതാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.


ഹര്‍ത്താലില്‍ കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും വാഹനങ്ങള്‍ തടയാന്‍ ശ്രമമുണ്ടായി. സംസ്ഥാനത്തിന്റെ പലയിടത്തും കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ തടസപ്പെട്ടു. ആലപ്പുഴയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ 11 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.


ഹര്‍ത്താല്‍ അനുകൂലികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് രാവിലെ തമ്പാനൂരില്‍ നിന്നുമുള്ള കെഎസ്‌ആര്‍സി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു. സമാരാനുകൂലികള്‍ തമ്ബാനൂരില്‍ റോഡ് ഉപരോധിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. പലയിടങ്ങളിലും കല്ലേറും പ്രതിഷേധങ്ങളും വര്‍ദ്ധിച്ചതോടെയാണ് ബസ് സര്‍വീസ് നിര്‍ത്തിവെച്ചത്.

സംസ്ഥാനത്തെ മിക്ക ജില്ലകളിലും സ്വകാര്യ സര്‍വ്വീസുകള്‍ ഉള്‍പ്പെടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. തൃശൂര്‍ വലപ്പാട്, കൊല്ലം ശാസ്താകോട്ട എന്നിവിടങ്ങളില്‍ ബസുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ആലപ്പുഴയിലും സമാനാനുഭവം ഉണ്ടായതിനെ തുടര്‍ന്ന് സമരാനുകൂലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാടും റോഡ് ഉപരോധവും പ്രതിഷേധവും നടന്നു.



Sharing is Caring