ചെന്നൈ: പൊള്ളാച്ചി പീഡന കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ ധര്‍ണ നടത്തിയ കനിമൊഴി അടക്കമുള്ള മുന്നോറോളം ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
പ്രതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും കേസിലെ സര്‍ക്കാര്‍ പങ്ക് അന്വേഷിക്കണമെന്നും അധ്യക്ഷന്‍ എം കെ സ്റ്റാലില്‍ അടക്കമുള്ള ഡിഎംകെ നേതാക്കള്‍ നേരെത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് പ്രതിപക്ഷ നേതാവ് കനിമൊഴിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പ്രതിഷേധ ധര്‍ണയ്ക്ക് ശേഷം കനിമൊഴി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊള്ളാച്ചിയില്‍ 50 ഓളം പെണ്‍കുട്ടികള്‍ പീഡനത്തിനിരയായ സംഭവം പുറത്തറിഞ്ഞതോടെ വലിയ പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം പൊട്ടിപ്പുറപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഭവം പ്രതികൂലമായി ബാധിക്കാതിരിക്കാനായി അണ്ണാ ഡിഎംകെ സര്‍ക്കാര്‍ കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയിരുന്നു.
എന്നാല്‍ ക്രൈബ്രാഞ്ച് അന്വേഷണം പോരെന്നും കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് അണ്ണാ ഡിഎംകെ യുവജന വിഭാഗം നേതാക്കളുമായി ബന്ധമുണ്ടെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നുമാണ് ഡിഎംകെ നിലപാട്.
വ്യാജപ്രൊഫൈലുണ്ടാക്കി തമിഴ്നാട്ടില്‍ 50ലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസമാണ് തിരുന്നാവക്കരശന്‍,ശബരിരാജന്‍,സതീഷ്,വസന്തകുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ തന്നെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കിയാണ് പ്രതികള്‍ ഫേസ്ബുക്കിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് സംഘം പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയായിരുന്നു. പൊള്ളാച്ചി സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
പ്രതികളില്‍ നിന്ന് പിടികൂടിയ മൊബൈല്‍ഫോണില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പ്രതികള്‍ സൃഷ്ടടിച്ച വ്യാജപ്രൊഫൈല്‍ കെണിയില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍,അധ്യാപികമാര്‍ മുതല്‍ യുവ ഡോക്ടര്‍മാര്‍ വരെ ഇരകളായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രാഷ്ട്രീയ പിന്തുണയോടെ പെണ്‍വാണിഭ റാക്കറ്റ് തന്നെ നാല്‍വര്‍ സംഘത്തിന് പിന്നിലുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നു. കോയമ്ബത്തൂര്‍ സെന്‍റ്രല്‍ ജയിലിലുള്ള പ്രതികളുടെ ജുഡീഷ്യല്‍ കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.പ്രതികള്‍ക്ക് എതിരെ ഗുണ്ടാആക്‌ട് ചുമത്തി













