പൊലീസിനെതിരെ ശ്രീജിത്തിന്റെ സഹോദരന്‍; തന്നെയും ശ്രീജിത്തിനെയും ക്രൂരമായി മര്‍ദ്ദിച്ചു, ബൂട്ടിട്ട് വയറ്റില്‍ ചവിട്ടി


കൊച്ചി : പൊലീസിനെതിരെ മരിച്ച ശ്രീജിത്തിന്റെ സഹോദരന്‍ സജിത്ത് രംഗത്ത്. തന്നെയും ശ്രീജിത്തിനെയും പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. വരാപ്പുഴ എസ് ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. തന്നെയും ശ്രീജിത്തിനെയും മാറിമാറിയാണ് മര്‍ദിച്ചത്. ശ്രീജിത്തിനെ വയറ്റില്‍ ബൂട്ടിട്ട് ക്രൂരമായി ചവിട്ടി. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടും പൊലീസ് സമ്മതിച്ചില്ല.


സ്റ്റേഷന് പുറത്ത് വെച്ച്‌ സ്‌പെഷല്‍ ബ്രാഞ്ച് പൊലീസും മര്‍ദിച്ചു. വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുപോയപ്പോഴും, സ്‌റ്റേഷനില്‍ വെച്ചും മര്‍ദനം ഉണ്ടായി. സ്‌റ്റേഷനില്‍ എസ്‌ഐ ദീപക്കിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. ശ്രീജിത്തിനെ സസ്‌പെന്‍ഡ് ചെയ്ത മൂന്ന് പൊലീസുകാരും മര്‍ദിച്ചിരുന്നതായി സജിത്ത് വെളിപ്പെടുത്തി.


ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്‍ വിനീഷ് പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിഞ്ഞു എന്ന പൊലീസിന്റെ വാദം കളവാണ്. വിനീഷ് സ്റ്റേഷനില്‍ എത്തി ആരെയും തിരിച്ചറിഞ്ഞിട്ടില്ലെന്നും സജിത്ത് പറഞ്ഞു.

ശ്രീജിത്തിനെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്നും, മുമ്പ്‌ സംഘര്‍ഷമേറ്റപ്പോള്‍ ഉണ്ടായ പരിക്കാകാം മരണകാരണമെന്നും വരാപ്പുഴ പൊലീസ് വിശദീകരിച്ചിരുന്നത്. എന്നാല്‍ പൊലീസിന്റെ വാദം തള്ളി, മരിച്ച ശ്രീജിത്തിന് ക്രൂരമര്‍ദനം ഏറ്റിരുന്നതായി മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.



Sharing is Caring