പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാക്കള്‍; മുന്നറിയിപ്പുമായി പോലീസ്


കൊടുങ്ങല്ലൂര്‍: മുപ്പത്തടം കവലയില്‍ നിന്നു കിഴക്കോട്ടു പോകുന്ന കാമ്പിള്ളി റോഡിലെ സിസിടിവി ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കും കാരണം. പെണ്‍വേഷം കെട്ടിയ പുരുഷ മോഷ്ടാക്കളാണ് റോഡിലെ സിസിടിവിയില്‍ പതിഞ്ഞത്. ശാസ്താ റസിഡന്റ്‌സ് അസോസിയേഷന്‍ സ്ഥാപിച്ച സിസിടിവി ക്യാമറയിലലാണ് പുലര്‍ച്ചെ മൂന്നിനു മതില്‍ ചാടിക്കടന്ന് ഒറ്റപ്പെട്ട മൂന്നു വീടുകള്‍ ലക്ഷ്യമാക്കി നീങ്ങുന്ന ചുരിദാറിട്ട മോഷ്ടാവിനെ കണ്ടത്.


വെളിയത്ത് രമേശന്റെ വീടിന്റെ മതില്‍ ചാടിക്കടന്നു റോഡിലൂടെ നടന്നുനീങ്ങുന്ന മോഷ്ടാവിന്റേതാണു ദൃശ്യങ്ങളില്‍ ആദ്യത്തേത്. ഇതില്‍ മോഷ്ടാവിന്റെ മുഖം വ്യക്തമായി കാണാം. എന്നാല്‍, അടുത്ത സീനായപ്പോഴേക്കും ഇയാള്‍ ചുരിദാറിന്റെ ഷാള്‍കൊണ്ടു തലമൂടി തനി നാടന്‍ പെണ്ണിന്റെ രൂപഭാവങ്ങളിലേക്കു മാറി. ഈ സമയത്തു വീടിന്റെ പുറത്തു നില്‍ക്കുകയായിരുന്ന വൈലോക്കുഴി ഭാസ്‌കരന്‍, അസമയത്ത് ഒറ്റയ്ക്കു നടന്നുപോകുന്ന സ്ത്രീ ആരാണെന്നു വിളിച്ചു ചോദിച്ചപ്പെഴാണ് കള്ളം പുറത്താകുന്നത്.


അതോടെ ‘യുവതി’ സാവധാനത്തിലുള്ള നടപ്പു മാറ്റി ഓടുന്ന രംഗമാണു മൂന്നാമത്തെ ദൃശ്യം. ആറടി ഉയരമുള്ളയാളാണ് പെണ്‍വേഷത്തിലെത്തിയ മോഷ്ടാവ്. കാഴ്ചയില്‍ തമിഴനാണെന്നു തോന്നുമെങ്കിലും മലയാളിയാണെന്നാണ് എസ്‌ഐയുടെ നിഗമനം. ബിനാനിപുരം പൊലീസ് മൂന്നു ദൃശ്യങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.



Sharing is Caring