പുക പരിശോധനാ സര്‍ട്ടിഫിക്കറ്റിന് ഒരു വര്‍ഷം കാലാവധി നിര്‍ബന്ധം; ആറ് മാസത്തേക്ക് നല്‍കുന്നവര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ബിഎസ് 4 മുതലുള്ള വാഹനങ്ങള്‍ക്ക് ആറ് മാസത്തെ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കെതിരെ നടപടി. ആറ് മാസത്തിന് ഇടയില്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഏഴ് ദിവസത്തിനുള്ളില്‍ ഒരു വര്‍ഷമാക്കി പുതുക്കി നല്‍കാന്‍ ഗതാഗത കമ്മിഷണര്‍ എം ആര്‍ അജിത് കുമാര്‍ ആര്‍ടിഒ മാര്‍ക്ക് നിര്‍ദേശം നല്‍കി.

ആറ് മാസത്തെ കാലാവധി ഒരു വര്‍ഷമായി പുതുക്കുന്നതിന് അധിക തുക ഈടാക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ബിഎസ്4(ഭാരത് സ്റ്റേജ് എമിഷന്‍ നോം) മുകളിലേക്കുള്ള വാഹനങ്ങളില്‍ ആറ് മാസത്തെ പുക പരിശോധനാ ഫലം ലഭിച്ചവര്‍, പുകപരിശോധന നടത്തിയ കേന്ദ്രങ്ങളില്‍ എത്തണം.
പുക പരിശോധനാ കേന്ദ്രങ്ങളില്‍ നിന്ന് അനുകൂല സമീപനം ഉണ്ടായില്ലെങ്കില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാം. പരാതിയില്‍ പുകപരിശോധനാ നടത്തുന്ന സ്ഥാപനങ്ങളുടെ വിശദീകരണം തേടിയതിന് ശേഷം ലൈസന്‍സ് റദ്ദാക്കും. പരാതി ക്രിമിനല്‍ നടപടിയായി പൊലീസിന് കൈമാറുന്നതും ആലോചനയിലുണ്ടെന്ന് ഗതാഗത കമ്മിഷണര്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പുക പരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഒരു വര്‍ഷമാണ് കാലാവധി. എന്നാല്‍ കേരളത്തില്‍ ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുന്നത്. എന്നാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റാണോ നല്‍കേണ്ടത് എന്നതില്‍ വ്യക്തക ഇല്ലെന്നാണ് പരിശോധനാ കേന്ദ്രങ്ങളുടെ നിലപാട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *