പി വി അൻവര്‍ എം എല്‍ എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി


പി വി അൻവര്‍ എം എല്‍ എയും കുടുംബവും മിച്ചഭൂമി കൈവശം വെച്ചിട്ടുണ്ടെന്ന ഹർജി ഹൈക്കോടതി തീ‍ർപ്പാക്കി. താലൂക്ക് ലാന്റ് ബോർഡിന്റെ നടപടികൾ അവസാനിപ്പിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച താലൂക്ക് ലാന്റ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പും ഹാജരാക്കി. ഇക്കാര്യം രേഖപ്പെടുത്തിയാണ് ഹർജി തീർപ്പാക്കിയത്.ഭൂമിയുടെ പരിശോധന പൂര്‍ത്തിയാക്കാത്തതിന് കണ്ണൂര്‍ സോണല്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍
ഹൈക്കോടതിയില്‍ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. നടപടി പൂര്‍ത്തീകരിക്കാൻ മൂന്നു മാസം കൂടി സമയം നല്‍കണമെന്ന് നേരത്തെ അപേക്ഷിച്ചിരുന്നു.


കഴി‍ഞ്ഞ ജൂലൈയിൽ ഈ അപേക്ഷ അനുവദിച്ച കോടതി കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഭൂപരിഷ്‌കരണ നിയമത്തിന് വിരുദ്ധമായി പി.വി അന്‍വറും കുടുംബവും അളവില്‍ കൂടുതല്‍ ഭൂമി കൈവശംവെച്ചെന്നാണ് മലപ്പുറം ചേലേമ്പ്ര സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകൻ കെ വി ഷാജിയുടെ പരാതി. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചിരുന്നു.


അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്. ഇതിന്‍റെ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞിരുന്നു.പി വി അൻവറും കുടുംബവും ആറ് ഏക്കർ മിച്ചഭൂമി കൈവശം വെച്ചതായി താലൂക്ക് ലാന്റ് ബോർഡ് കണ്ടെത്തിയിരുന്നു. മൂന്നു താലൂക്കുകളിലായി കിടക്കുന്ന ഈ ഭൂമി തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയിരുന്നു.



Sharing is Caring