പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെയായി: ആരാണ് ഇതിന്റെ യഥാര്‍ഥ ഉത്തരവാദിയെന്നും കോടതി


കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം തകര്‍ന്നതിന്റെ യഥാര്‍ഥ ഉത്തരവാദി ആരാണെന്ന് ഹൈക്കോടതി. വിജിലന്‍സ് അന്വേഷണ പുരോഗതിയും കേസിലെ ഓരോരുത്തരുടെയും പങ്കാളിത്തവും രേഖാമൂലം അറിയിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചു.


പാലാരിവട്ടം മേല്‍പ്പാലം ‘പഞ്ചവടിപ്പാലം’ പോലെ ആയല്ലോ എന്ന വിമര്‍ശനമാണ് ഹൈക്കോടതിയില്‍നിന്നുണ്ടായത്. ഒരു സിനിമാക്കഥയാണ് യാഥാര്‍ഥ്യമായത്. ഇതിന്റെ യഥാര്‍ഥ ഉത്തരവാദി ആരാണ്? – കോടതി ആരാഞ്ഞു.


മേല്‍പ്പാലം അഴിമതിയിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി, ഓരോരുത്തരുടെയും കേസിലെ പങ്കാളിത്തം, പാലം തകര്‍ന്നതിലൂടെ സര്‍ക്കാരിനുണ്ടായ സാമ്ബത്തികബാധ്യത എന്നിവ രേഖാമൂലം അറിയിക്കാനും കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി. പാലം പൊളിച്ചു പണിയേണ്ടി വരുമ്ബോള്‍ കോടികളുടെ നഷ്ടമല്ലേ പൊതുഖജനാവിന് ഉണ്ടാകാന്‍ പോകുന്നതെന്നും കോടതി ചോദിച്ചു. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചന വിജിലന്‍സ് നല്‍കിയിട്ടുണ്ട്.

മന്ത്രിസഭാ തീരുമാനം നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ടി ഒ സൂരജ് ജാമ്യഹര്‍ജിയില്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിജിലന്‍സ് പിടിച്ചെടുത്തു കഴിഞ്ഞു.പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കു പിന്നിലെ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തണമെന്ന് ഹൈക്കോടതി നിലപാടെടുത്തതോടെ കേസില്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കുന്ന എതിര്‍ സത്യവാങ്മൂലം നിര്‍ണായകമാകും



Sharing is Caring