പാലാരിവട്ടം പാലം അഴിമതി:വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ പങ്ക് പ്രത്യേകം അന്വേഷിക്കാന്‍ അനുമതിതേടി വിജിലന്‍സ്

കൊച്ചി :പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് പ്രത്യേകമായി അന്വേഷിക്കാന്‍ വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി.പൊതുപ്രവര്‍ത്തകര്‍ക്കെതിെര അന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന വ്യവസ്ഥ പ്രകാരമാണ് നടപടി. കേസ് റജിസ്റ്റര്‍ ചെയ്ത് അഞ്ചുമാസം പിന്നിട്ട്, നാലുപേരുടെ അറസ്റ്റും പൂര്‍ത്തിയാക്കിയ ശേഷമാണ് മുന്‍മന്ത്രിക്കെതിരെ അന്വേഷണത്തിന് അനുമതി തേടുന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട ‌വിഷയമെങ്കില്‍, പൊതുപ്രവര്‍ത്തകനെതിരെ അന്വേഷണത്തിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അഴിമതി നിരോധന നിയമത്തില്‍ 2018ല്‍ സുപ്രീംകോടതി വരുത്തിയ ഈ ഭേദഗതി പ്രകാരമാണ് മുന്‍മന്ത്രിക്കെതിരെ അന്വേഷണത്തിന് വിജിലന്‍സ് സംഘം അനുമതി തേടിയത്.

കരാറുകാരന് ചട്ടം ലംഘിച്ച്‌ വായ്പ അനുവദിക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ഗൂഢ ലക്ഷ്യമുണ്ടായിരുന്നുവെന്ന് നേരത്തെ വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരുന്നു. ചട്ടം ലഘിച്ച്‌ കരാറുകാരന് വായ്പ അനുവദിച്ച്‌ ഉത്തരവിട്ടതിനാണ് പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ അറസ്റ്റ് ചെയ്തത്. വായ്പ നല്‍കാന്‍ നിര്‍ദ്ദേശിച്ചത് അന്ന് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞാണ്.

മരാമത്ത് മന്ത്രിയെന്ന നിലയിലും റോഡ്സ് ആന്‍ഡ് ബ്രിജസ് കോര്‍പറേഷന്‍ ചെയര്‍മാനെന്ന നിലയിലും പാലാരിവട്ടം മേല്‍പ്പാലം പണിയില്‍ ഇബ്രാഹിം കുഞ്ഞ് നടത്തിയ ഇടപെടലുകളാണ് അന്വേഷണ വിധേയമാക്കുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തിന്റെ ആസ്ഥാനത്ത് ഒരുവട്ടം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *