പാകിസ്താനുമായുള്ള നയതന്ത്ര ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറി


ന്യൂഡല്‍ഹി:ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്ന നിലപാടില്‍ നിന്ന് ഇന്ത്യ പിന്മാറി. അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ജവാനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വികൃതമാക്കിയതും ജമ്മുകാശ്മീരില്‍ മൂന്ന് പൊലീസുകാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതും കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. പുതിയ പാക് പ്രധാനമന്ത്രിയുടെ യഥാര്‍ത്ഥ മുഖം വ്യക്തമായെന്നും ഇന്ത്യയുടെ വിദേശ വക്താവ് അറിയിച്ചു.


ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ചര്‍ച്ച അസാധ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരതയും ചര്‍ച്ചയും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. ചര്‍ച്ചകള്‍ നടക്കണമെങ്കില്‍ അതിന് വേണ്ടത് സമാധാന അന്തരീക്ഷമാണ്. പാക്‌സ്താന്‍ ഭീകരത അവസാനിപ്പിക്കാന്‍ തയ്യാറാകാതെ ഇരു രാജ്യങ്ങളും തമ്മില്‍ സുഗമമായ ബന്ധം സാധ്യമല്ലെന്നും മന്ത്രാലയം പറഞ്ഞു.


ഇന്ത്യ- പാക് ചര്‍ച്ച പുനരാരംഭിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അഭ്യര്‍ഥന കണക്കിലെടുത്ത് ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനായിരുന്നു തീരുമാനം. ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

യുഎന്‍ പൊതുസഭ സമ്മേളനത്തില്‍ ഇരുരാജ്യങ്ങളിലെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തട്ടെയെന്ന നിര്‍ദ്ദേശം കത്തില്‍ ഇമ്രാന്‍ ഖാന്‍ മുന്നോട്ടുവെച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും കത്തയച്ചിരുന്നു. ശേഷം ഇന്നലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി ഇന്ത്യ സമ്മതം അറിയിച്ചത്. എന്നാല്‍, ഇതിനിടയില്‍ പാക് പ്രകോപനം അതിര് കടന്നതോടെ ഇന്ത്യ തീരുമാനം മാറ്റുകയായിരുന്നു



Sharing is Caring