പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊന്ന പുലിക്ക് നേരെ വനംവകുപ്പ് മയക്കുവെടി വച്ചു


തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ ആക്രമിച്ച്‌ കൊന്ന പുലിക്ക് നേരെ വനംവകുപ്പ് മയക്കുവെടി വച്ചു.പുലിക്ക് വെടിയേറ്റതായാണ് സൂചന. പുലിയെ പിടികൂടുന്നതിനുള്ള തിരച്ചില്‍ വനംവകുപ്പ് ഊര്‍ജ്ജിതമാക്കി.


ഉച്ചയ്ക്ക് 1.55നാണ് ആദ്യ ഡോസ് മയക്കുവെടി വച്ചത്. പുലിയെ ഉടന്‍ തന്നെ പിടികൂടാന്‍ സാധിക്കുമെന്നാണ് വനംവകുപ്പിന്റെ പ്രതീക്ഷ. ഇന്നലെ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് പ്രദേശത്ത്. പുലിയെ ഉടന്‍ തന്നെ വെടിവെച്ച്‌ കൊല്ലണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഇന്ന് കോഴിക്കോട്- ഗൂഡല്ലൂര്‍ ദേശീയ പാത ഉപരോധിക്കുകയും ചെയ്തു.


ഇന്നലെ വൈകീട്ടാണ് തോട്ടം തൊഴിലാളികളുടെ മകളായ മൂന്ന് വയസുകാരിയെ പുലി ആക്രമിച്ച്‌ കൊലപ്പെടുത്തിയത്. ഗൂഡല്ലൂരിലെ ദേവാന മാംഗോ വില്ലേജിലാണ് ദാരുണ സംഭവം ഉണ്ടായത്. മൂന്നാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്.

ഇതിന് പിന്നാലെ രണ്ടുപേരുടെ ജീവനെടുത്ത പുലിയ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പന്തല്ലൂര്‍ താലൂക്കില്‍ ഇന്ന് ഹര്‍ത്താലും ആചരിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കോഴിക്കോട്- ഗൂഡല്ലൂര്‍ ദേശീയ പാത നാട്ടുകാര്‍ ഉപരോധിച്ചത്. പുലിയെ ഉടന്‍ തന്നെ വെടിവെച്ച്‌ കൊല്ലണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.



Sharing is Caring