പത്മനാഭ സ്വാമി ക്ഷേത്ര കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി


ദില്ലി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. ഈ മാസം 29 ലേക്കാണ് മാറ്റിയത്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് നടപടി.


ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അടക്കമാണ് കോടതി പരിഗണിക്കുന്നത്. രാജ്യാന്തര മ്യൂസിയം സ്ഥാപിക്കണം തുടങ്ങി വിദഗ്ധസമിതി മുന്നോട്ടുവച്ച റിപ്പോര്‍ട്ടും കോടതി പരിശോധിച്ചേക്കും.


തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്‍റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നും 2011 ജനുവരി 31 ലെ വിധിയില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ക്ഷേത്ര ഭരണം ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കാമെന്നു കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.



Sharing is Caring